ഓര്‍മയുണ്ടോ ഈ മുഖം? പടിയില്‍ തൊട്ടുതൊഴുത് സുരേഷ് ഗോപി മടങ്ങി; സത്യപ്രതിജ്ഞയ്ക്കു വെള്ളിയാഴ്ച നല്ല ദിവസം; ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവും സത്യപ്രതിജ്ഞ ചെയ്യും

Sureshസെബി മാത്യു

ന്യൂഡല്‍ഹി: ഒരുപാടു മുഖങ്ങളെ ഓര്‍മയില്‍ സൂക്ഷിച്ചിട്ടുള്ള പടിക്കെട്ടില്‍ തൊട്ടുതൊഴുതുകൊണ്ടായിരുന്നു കട്ടി കുറഞ്ഞ ഡയലോഗും കറുത്ത കണ്ണടയുമായി സുരേഷ് ഗോപി ഇന്നലെ പാര്‍ലമെന്റിനകത്തേക്കു കയറിയത്. കണ്ടുനിന്ന ഉത്തരേന്ത്യക്കാരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പാര്‍ലമെന്റ് പടിക്കെട്ടില്‍ സാഷ്ടാംഗം പ്രണമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം ഓര്‍മ വന്നു കാണണം.

ഈ അവസരം പൂര്‍വജന്മ പുണ്യമാണെന്നും തന്നെയും കേരളത്തെയും ദൈവം കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണെന്നുമാണ് പാര്‍ലമെന്റില്‍നിന്നു തിരിച്ചിറങ്ങിവന്ന ആക്ഷന്‍ ഹീറോ പറഞ്ഞത്. എംപിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതിനുശേഷം ഇന്നലെ ആദ്യമായി പാര്‍ലമെന്റ് മന്ദിരത്തിലെത്തിയ സുരേഷ് ഗോപി ഇന്നലെ തന്നെ നാട്ടിലേക്കു മടങ്ങി. നിയുക്ത സ്ഥാനലബ്ധിക്കു ഗുരുവായൂര്‍ ചെന്നു ഭഗവാനോടു നേരിട്ടു നന്ദി പറഞ്ഞു നല്ല ദിവസ വും നേരവും നോക്കി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ വീണ്ടും ഡല്‍ഹിയിലെത്തും. വെള്ളിയാഴ്ച സുരേഷ് ഗോപിക്കൊപ്പം ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.

രാജ്യസഭയിലെത്തിയ സുരേഷ് ഗോപി ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ കുര്യനുമായും രാജ്യസഭ സെക്രട്ടറി ജനറലുമായും കൂടിക്കാഴ്ച നടത്തി. പുറത്തേക്കിറങ്ങിയപ്പോള്‍ വയലാര്‍ രവിയുമായും കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായും കുശലം പറഞ്ഞു. പത്തിലേറെ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റ് പരിസരത്ത് വന്നിട്ടുണെ്ടങ്കിലും അകത്തു കയറുന്നത് ആദ്യമായാണെന്നു സുരേഷ് ഗോപി പറഞ്ഞു. എംപിയുടെ പരിധികളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഇപ്പോള്‍ വേണ്ടത്ര ബോധ്യമുണ്ട്. അതിനുള്ളില്‍നിന്നുകൊണ്ട് വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വളരെ നീതിപൂര്‍വമായും സത്യസന്ധമായും ആത്മാര്‍ഥതയോടുകൂടി പ്രവര്‍ത്തിച്ച് മാതൃകയാകാന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ട് എത്തുന്ന എംപിമാര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയോട് കൂറു പ്രകടിപ്പിക്കാം എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതു നേരത്തേ തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണെ്ടന്നും അനുവദിക്കുന്ന കാലത്ത് ബിജെപിയില്‍ മെമ്പര്‍ഷിപ്പ് തീര്‍ച്ചയായും എടുക്കുമെന്നുമാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്. രാഷ്ട്രീയത്തില്‍ ഇന്ദിരാഗാന്ധിയുടെ സമയത്തെ കെ. കരുണാകരനും ഒ. രാജഗോപാലുമാണ് മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍എഫ്ഡിസി അധ്യക്ഷ സ്ഥാനം ലഭിക്കാതായപ്പോഴുണ്ടായ അവഹേളനങ്ങള്‍ നിശബ്ദമായി സഹിച്ചു. എംപിയായി പ്രവര്‍ത്തിച്ചു കഴിവു തെളിയിക്കും. ഇതിനു മുകളിലേക്കുള്ള സ്ഥാനങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭയിലേക്ക് എംപിമാരായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ സുബ്രഹ്മണ്യന്‍ സ്വാമി, ബോക്‌സിംഗ് താരം മേരി കോം, സ്വപന്‍ ദാസ് ഗുപ്ത, നരേന്ദ്ര ജാദവ് എന്നിവര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Related posts