സോളാര്‍: ഉമ്മന്‍ ചാണ്ടിയോടു ചോദ്യങ്ങളുമായി വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

vsതിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി വീണ്ടും ഹാജരാകുമ്പോള്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതു ചുവടെ:

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി കള്ളങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഈ തീരുമാനം എന്നാണു റിപ്പോര്‍ട്ട്. പതിന്നാലു മണിക്കൂര്‍ കമ്മീഷനു മുന്നില്‍ ഇരുന്നു എന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രി പക്ഷേ അവിടെ ചെയ്തതെന്താണ്? നിയമസഭയിലും പൊതുജനങ്ങളോടും പറഞ്ഞ കള്ളങ്ങള്‍ സോളാര്‍ കമ്മീഷനിലും ആവര്‍ത്തിച്ചു. പുതിയ ചില കള്ളങ്ങള്‍ തട്ടിവിടുകയും ചെയ്തു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുന്നില്‍ വീണ്ടും ഹാജരാകുമ്പോള്‍ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടതുണ്ട്.2012 ജനുവരി 27ന് ഡല്‍ഹിയിലെ വിജ്ഞാന്‍ഭവന്‍ പരിസരത്തു സരിതയുമായി കൂടിക്കാഴ്ച നടത്തി എന്നും തോമസ് കുരുവിള വഴി പണം കൈമാറി എന്നുമാണു സരിതയുടെ മൊഴി. ഇതിനു മറുപടിയായി താങ്കള്‍ നിയമസഭയില്‍ പറഞ്ഞത് ജനുവരി 29 നാണു വിജ്ഞാന്‍ഭവനില്‍ പോയത് എന്നാണ്. എന്നാല്‍, തെളിവുകള്‍ നിരന്നപ്പോള്‍ 27ന് തന്നെയാണ് പോയതെന്ന് താങ്കള്‍ക്ക് കമ്മീഷനോടു സമ്മതിക്കേണ്ടിവന്നു. എന്തിനാണു നിയമസഭയില്‍ കളവ് പറഞ്ഞത്?

ശ്രീധരന്‍നായരെ കണ്ടത് ക്രഷര്‍ ഉടമകളോടൊപ്പമാണ് എന്നാണു താങ്കള്‍ നിയമസഭയെ അറിയിച്ചത്. ഇപ്പോള്‍ കമ്മീഷനോട് താങ്കള്‍ പറഞ്ഞത് ശ്രീധരന്‍ നായര്‍ വന്നുപോയശേഷമാണ് ക്രഷര്‍ ഉടമകള്‍ വന്നതെന്നാണ്. എന്തിനാണ് ഇത്തരം കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നത്?ഏതോ സിഡി ഉള്‍പ്പെടെയുള്ള തെളിവുകള്‍ കാട്ടിത്തരാം എന്നു ബിജു രാധാകൃഷ്ണന്‍ പറയുകയും സോളാര്‍ കമ്മീഷന്‍ അതു പിടിച്ചെടുക്കാന്‍ പുറപ്പെടുകയും ചെയ്തപ്പോള്‍ താങ്കളുടെ വിശ്വസ്തനായ തമ്പാനൂര്‍ രവി സരിതയെ ഫോണില്‍ വിളിച്ച് ചില കാര്യങ്ങള്‍ നശിപ്പിച്ചുകളയാന്‍ ആവശ്യപ്പെടുന്നു. നിങ്ങളെ ബാധിക്കുന്ന എന്തു തെളിവാണ് സരിതയുടെ കൈവശമുള്ളത്?

സോളാര്‍ കമ്മീഷനില്‍ സരിത മൊഴി നല്‍കുന്നതിനു മുമ്പ് താങ്കളുടെ മൊഴി സശ്രദ്ധം വായിച്ച് അതേപടി മൊഴി നല്കണം എന്ന് തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്നു. സരിതയും നിങ്ങളും പങ്കാളികളല്ലെങ്കില്‍ എന്തിന് ഒരേ മൊഴി നല്‍കാന്‍ ശ്രദ്ധിക്കണം?റോഷന്റെ ഉപദേശംകൂടി തേടിയിട്ടു വേണം മൊഴി നല്‍കാന്‍ എന്നും തമ്പാനൂര്‍ രവി സരിതയെ ഉപദേശിക്കുന്നു. സര്‍ക്കാര്‍ അഭിഭാഷകനായ റോഷന്‍ സരിതയുടെ ഉപദേഷ്ടാവായത് എങ്ങനെ?

സരിതയുടെ പിടിച്ചെടുത്ത ഫോണ്‍ രേഖകള്‍ ഐജി ടി.ജെ. ജോസ് നശിപ്പിച്ചുകളഞ്ഞു എന്നു ഡിജിപി മൊഴി നല്‍കി. എന്തുകൊണ്ടു ജോസിനെതിരെ നടപടിയെടുത്തില്ല?സരിതയുടെ പക്കല്‍ നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും പെന്‍ഡ്രൈവും എന്തുകൊണ്ട് കോടതിയിലെത്തിയില്ല?പൊതുമേഖലാ സ്ഥാപനമല്ലാത്ത, എംപാനല്‍ഡ് ലിസ്റ്റിലില്ലാത്ത ടീം സോളാര്‍ എന്ന തട്ടിപ്പു കമ്പനിക്ക് സോളാര്‍ പദ്ധതി നല്‍കണം എന്ന് കളക്ടര്‍ക്കു നിര്‍ദേശം നല്കുകയും എംഎല്‍എ ഫണ്ട് അതിനായി നീക്കിവയ്ക്കുകയും ചെയ്ത എംഎല്‍എമാര്‍ക്കെതിരെ എന്തുകൊണ്ടു നടപടിയില്ല?

ടീം സോളാര്‍ എന്ന സ്ഥാപനം നല്‍കിയ ലിസ്റ്റിലുള്ള ഉപഭോക്താക്കള്‍ക്ക് സരോന വെന്‍ചേഴ്‌സ് എന്ന സ്ഥാപനം വഴി അനര്‍ട്ടിന്റെ സബ്‌സിഡി ലഭിച്ചിട്ടില്ലേ? എന്നിട്ടും പൊതുപണം നഷ്ടപ്പെട്ടില്ല എന്നു പറയുന്നതു തട്ടിപ്പല്ലേ? സമൂഹത്തിന്റെ മുമ്പിലുള്ള ഈ ചോദ്യങ്ങളില്‍നിന്നു താങ്കള്‍ക്ക് ഒളിച്ചോടാന്‍ ആവില്ല. മറുപടി ഇല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും തുറന്ന പുസ്തകം എന്നും മറ്റും പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുകൊള്ളൂ. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുക തന്നെ ചെയ്യുമെന്നു അച്യുതാനന്ദന്‍ പറഞ്ഞു.

Related posts