ഗാന്ധിജിയുടെ ചെറുമകനെ സഹായിക്കാനൊരുങ്ങി മോദി; ഇവരെഏറ്റെടുക്കാനും സൗകര്യങ്ങളൊരുക്കാനും തയാറാണെന്നു കേരളത്തില്‍നിന്നുള്ള സന്നദ്ധ സംഘങ്ങള്‍

Sadasivamസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വാര്‍ധക്യത്തില്‍ തണല്‍ തേടി വൃദ്ധസദനത്തിലെത്തിയ മഹാത്മാഗാന്ധിയുടെ ചെറുമകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായ വാഗ്ദാനം. ഗാന്ധിജിയുടെ ചെറുമകന്‍ കനുഭായ് രാംദാസ് ഗാന്ധിയും ഭാര്യ ഡോ. ശിവലക്ഷ്മിയും ഒരാഴ്ച മുമ്പാണ് ഡല്‍ഹി ബദര്‍പുരിലെ വൃദ്ധസദനത്തിലെത്തിയത്. ഇവരുടെ വൃദ്ധസദനത്തിലെ വാസം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെ കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയോട് കനുഭായിയെ വൃദ്ധസദനത്തില്‍ സന്ദര്‍ശിക്കാന്‍ മോദി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ മന്ത്രിയുടെ ഫോണിലേക്കു വിളിച്ചാണു കനുഭായിയുമായി മോദി നേരിട്ടു സംസാരിച്ചത്.

ഏറെനേരം മോദിയും കനുബായിയും തമ്മില്‍ സന്തോഷപൂര്‍വം സംസാരിച്ചുവെന്നറിയിച്ച മന്ത്രി എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായും പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ പിന്നോക്ക, വനിതാ-ശിശുക്ഷേമ ക്ഷേമമന്ത്രി സന്ദീപ് കുമാറും കഴിഞ്ഞ ദിവസം കനുഭായിയെ കാണാന്‍ ആശ്രമത്തിലെത്തെിയിരുന്നു. ഇവരെഏറ്റെടുക്കാനും സൗകര്യങ്ങളൊരുക്കാനും തയാറാണെന്നു കേരളത്തില്‍നിന്നുള്ള സന്നദ്ധ സംഘങ്ങളും അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മാധ്യമങ്ങളോടു പ്രതികരിച്ച കനുഭായ്, താന്‍ മോദിയുടെ പഴയൊരു അനുഗാമിയാണെന്നും മോദി എല്ലാക്കാര്യങ്ങളും ഗുജറാത്തിയില്‍ തന്നെ മനസിലാക്കുന്നു എന്നുമാണു പറഞ്ഞത്. തങ്ങളുടെ അടുപ്പം കാരണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇരുവരോടും വിരോധമായിരുന്നുവെന്നും കനുഭായ് പറയുന്നു.

Related posts