ഹജ്ജ്: നെടുമ്പാശേരിയില്‍നിന്ന് ആദ്യ ഫ്‌ളൈറ്റ് ഓഗസ്റ്റ് 22ന്

kkd-plainനെടുമ്പാശേരി: ഈ വര്‍ഷത്തെ ആദ്യഹജ്ജ് ഫ്‌ളൈറ്റ് ഓഗസ്റ്റ് 22ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഹജ്ജ് ക്യാമ്പാകുന്ന സിയാല്‍ എയര്‍ക്രാഫറ്റ് മെയിന്റനന്‍സ് ഹാങ്കറുകളും അനുബന്ധ സംവിധാനങ്ങള്‍ സംബന്ധിച്ച ക്രമീകരണങ്ങളും നേരില്‍ക്കണ്ട്, ഹജ്ജ് കമ്മിറ്റി അംഗങ്ങളും സിയാല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെയാണ് ഹജ്ജ് സര്‍വീസ്. 450 സീറ്റുള്ള രണ്ടു വിമാനങ്ങള്‍ ദിവസേന ഉണ്ടായിരിക്കും. മടക്കയാത്ര സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 11വരെ തീയതികളിലായിരിക്കും. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തുന്നത്.

ഈ വര്‍ഷം സവിശേഷതകളേറെ
ഈവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സവിശേഷതകളേറെയാണെന്ന് ചെയര്‍മാന്‍ കോട്ടുമല ബാപ്പുമല ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു. ഹാജിമാരുടെ എണ്ണം പതിനായിരത്തോളമാകും. ഇത് സര്‍വകാല റിക്കാര്‍ഡാണ്. 70 വയസു കഴിഞ്ഞവര്‍ക്കും അഞ്ചുതവണ അപേക്ഷിച്ചവര്‍ക്കും ഇത്തവണ അവസരം ലഭിച്ചു. ഇത്തവണത്തെ ഹാജിമാരില്‍ 1626 പേര്‍ 70 വയസ് കഴിഞ്ഞവരാണ്. 8325 പേര്‍ അഞ്ച് വര്‍ഷം അപേക്ഷിച്ചവരാണ്. കേരള ഹജ്ജ് കമ്മിറ്റിയുടെ അപേക്ഷ സംസ്ഥാന – കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതിനാലാണ് ഇത്രയും പേര്‍ക്ക് അവസരം ലഭിച്ചതെന്ന് ബാപ്പു മുസ്‌ലിയാര്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മാഹി, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള ഹാജിമാരും നെടുമ്പാശേരി വഴിയായിരിക്കും പോവുക. നിലവില്‍ 9803 പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്.

സിയാല്‍ എല്ലാ സൗകര്യവും ഒരുക്കും
ഹജ്ജ് തീര്‍ഥാടനത്തിന് എല്ലാവിധ സൗകര്യങ്ങളും സിയാല്‍ ഒരുക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. ഇതിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീറിനെ കോ- ഓര്‍ഡിനേറ്ററായി നിയോഗിച്ചിട്ടുണെ്ടന്ന് അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് ക്യാമ്പിനുവേണ്ടി സിയാലിന്റെ രണ്ട് മെയിന്റനന്‍സ് ഹാങ്കറുകള്‍ വിട്ടുകൊടുത്തു. ഒരു ലക്ഷം ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള ബഹുനില കെട്ടിടങ്ങളാണ് ഇവ. ഇവിടെ നിസ്കരിക്കാനും ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും താമസിക്കാനും കസ്റ്റംസ് എമിഗ്രേഷന്‍ ക്ലിയറന്‍സുകള്‍ക്കും മെഡിക്കല്‍ സെന്ററിനും സൗകര്യമുണ്ടാകും.

വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ വിസ്തൃതമായ സ്ഥലസൗകര്യമുണ്ട്. ചര്‍ച്ചകളില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ എസ്.വെങ്കിടേശ്, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, ഹജ്ജ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍, സി.എം. അസ്കര്‍, മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

Related posts