രണ്ടാനമ്മയെ വെറുത്തു ! ഇപ്പോഴാകട്ടെ കൗമാരക്കാരന്റെ അമ്മയുമായി പ്രണയവും; തന്നെ അധിക്ഷേപിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി അര്‍ജുന്‍ കപൂര്‍…

വെറുതെ മറ്റുള്ളവരെ ഉപദേശിക്കുന്നത് ചിലരുടെ ശീലമാണ്. സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയാല്‍ പോര മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെട്ട് അഭിപ്രായം പറയുകയും അവര്‍ തങ്ങളെ അനുസരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ് അവരില്‍ അധികവും. സെലിബ്രിറ്റികളാവും ഇത്തരക്കാരുടെ മുഖ്യ ഇരകള്‍. ബോളിവുഡ് താരം അര്‍ജുന്‍ കപൂറാണ് ഇപ്പോള്‍ തന്നെ അധിക്ഷേപിച്ച് രംഗത്തെത്തിയ ഒരാള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്. അര്‍ജുന്‍-കപൂര്‍ മലൈക അറോറ പ്രണയത്തെക്കുറിച്ചായിരുന്നു അയാളുടെ പരാമര്‍ശം.

‘ശ്രീദേവിയെ (അന്തരിച്ച നടി ശ്രീദേവി) വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരപ്രായത്തില്‍ എത്തി നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ അമ്മയെ പ്രണയിക്കുന്നതില്‍ യാതൊരു നാണവുമില്ല’- അവര്‍ ട്വീറ്റ് ചെയ്തു.
തന്നെ അധിക്ഷേപിക്കുന്ന കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അര്‍ജുന് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ശ്രീദേവിയെ താന്‍ വെറുത്തിട്ടില്ലെന്നും എന്നാല്‍ അകലം പാലിക്കുകയായിരുന്നുവെന്ന് അര്‍ജുന്‍ മറുപടി നല്‍കി.
‘ഞാന്‍ ആരെയും വെറുത്തിട്ടില്ല കുസും.

എന്നാല്‍ അന്തസ്സായി ഒരു അകലം പാലിച്ചു. ഞാന്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ എനിക്ക് പിന്തുണയ്ക്കാനുമാകുമായിരുന്നില്ല. ഒരാളെക്കുറിച്ച് എന്ത് പറയാനും വിലയിരുത്താനും എളുപ്പമാണ്. എന്നാല്‍ അതിന് മുന്‍പ് കുറച്ച് ആലോചിക്കൂ. നിങ്ങള്‍ വരുണ്‍ ധവാന്റെ ആരാധകനാണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ചിത്രം ഡി.പിയായി ഉപയോഗിച്ച് ദയവ് ചെയ്ത് മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്’- അര്‍ജുന്‍ ട്വീറ്റ് ചെയ്തു.

അമ്മ മോന കപൂര്‍ ആയിരുന്നു അര്‍ജുന് എല്ലാം. മോനയെ ഉപേക്ഷിച്ച് ബോണി കപൂര്‍ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോള്‍ അര്‍ജുന് വെറും 11 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് തന്നെ ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ അച്ഛനില്‍നിന്ന് അകലം പാലിച്ചു. ക്യാന്‍സര്‍ ബാധിച്ച് 2005-ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല.

എന്നാല്‍ ശ്രീദേവിയുടെ മരണശേഷം കാര്യങ്ങളുടെ ഗതിമാറി. മരണവാര്‍ത്ത അറിഞ്ഞ ഉടനെ അര്‍ജുന്‍ ദുബായിലേക്ക് പറന്നു. ഷൂട്ടിങ് നിര്‍ത്തിവച്ച് അര്‍ജുന്‍ ജാന്‍വിയെയും ഖുശിയെയും ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു. മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്‍ജുന്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അനിയത്തി അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്തായാലും അര്‍ജുന്റെ മറുപടി കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Related posts