കുട്ടികളുമായി വിശേഷങ്ങള്‍ പങ്കുവച്ച് ആക്ഷന്‍ ഹീറോ അരിസ്റ്റോ സുരേഷ്

Sureshനെയ്യാറ്റിന്‍കര: മൈലാഞ്ചിക്കാട്ടിലെ കിളിച്ചുണ്ടന്‍മാവില്‍ കിളിക്കൂട്ടം വന്നണഞ്ഞു… അക്ഷരത്തുമ്പികള്‍ കുട്ടികലുടെ കൂട്ടായ്മയില്‍ അതിഥിയായെത്തിയ ആക്ഷന്‍ ഹീറോ അരിസ്റ്റോ സുരേഷ് തന്റെ ഏറ്റവും പുതിയ ഗാനം താളമിട്ടു പാടി. കുട്ടികളും മുതിര്‍ന്നവരും കരഘോഷത്തോടെ അദ്ദേഹത്തിന്റെ പാട്ടിന് ഊര്‍ജമേകി. ചിലര്‍ കാമറകളിലും മൊബൈലിലുമൊക്കെ അദ്ദേഹത്തിന്റെ പ്രകടനം ഒപ്പിയെടുത്തു. ബാലരാമപുരം ദേവി കമ്മ്യൂണിക്കേഷന്‍സ് കലാ- സാംസ്കാരിക പഠനഗവേഷണ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള അക്ഷരത്തുമ്പികള്‍ കുട്ടികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബാലരാമപുരത്ത്

ഇന്നലെ സംഘടിപ്പിച്ച ഇളവെയില്‍ചിന്തില്‍ കുട്ടികളുമായി സംവദിക്കുകയായിരുന്നു ആക്ഷന്‍ ഹീറോ ബിജു സിനിമ ഫെയിം അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളി ചിത്രത്തില്‍ പാട്ടു പാടി അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സുരേഷ് കുട്ടികളോട് വിശദീകരിച്ചു. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനം മുന്നൂറിലേറെ തവണ പാടിയതിനു ശേഷമാണ് ഇന്ന് കേള്‍ക്കുന്ന വിധത്തില്‍ ചിട്ടപ്പെടുത്തിയത്. സിനിമ ഇറങ്ങിയിട്ട് നാലു മാസമായി. അതിനു ശേഷം നൂറോളം ദിവസങ്ങള്‍ യാത്രയിലായിരുന്നു. യാത്രയുടെ ക്ഷീണം കാരണം കഴിഞ്ഞ ഒരാഴ്ച ആശുപത്രിയില്‍ ചെലവഴിച്ചു. അധികം യാത്ര പാടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കുട്ടികളുടെ കൂട്ടായ്മയായതിനാലാണ് അക്ഷരത്തുമ്പികളില്‍ എത്തിയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

പ്രസംഗിക്കാന്‍ അറിയില്ലായെന്ന ആമുഖത്തോടെയായിരുന്നു സുരേഷ് കുട്ടികളോട് സംസാരിച്ചു തുടങ്ങിയത്. മുമ്പ് ഏതു പാട്ടും എവിടെയും പാടാമായിരുന്നു. ഇപ്പോള്‍ എല്ലായിടത്തും പാടാനാകില്ല. മുമ്പ് തന്റെ അനുമതി മാത്രം മതിയായിരുന്നു തനിക്കെന്നും സുരേഷ് പറഞ്ഞു. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ട് തുടര്‍ന്ന് അദ്ദേഹം ആലപിച്ചു. കുട്ടികള്‍ ഏറ്റുപാടിയപ്പോള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പിന്നീട് മാമ്പഴക്കാലത്തിന്റെ ഓര്‍മകളിലൂടെ സദസിനെ നയിച്ച ഒരു ഗാനവും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെന്ന പെണ്‍കുട്ടിക്ക് നേരിട്ട ദുരന്തത്തിന്റെ നൊമ്പരത്തില്‍ മറ്റൊരു ഗാനവും സുരേഷ് ആലപിച്ചു.

അക്ഷരത്തുമ്പികള്‍ കുട്ടികളുടെ ഫിലിം ക്ലബിന്റെ ഉദ്ഘാടനവും സുരേഷ് നിര്‍വഹിച്ചു. ഒടുവില്‍ കുട്ടികളോടൊപ്പം ഫോട്ടോയെടുക്കാനും സെല്‍ഫിക്കുമൊക്കെ ക്ഷമയോടെ ചെലവഴിച്ചതിനു ശേഷമായിരുന്നു സുരേഷ് ക്യാമ്പില്‍ നിന്നും യാത്രയായത്. ബാലരാമപുരം വടക്കേവിള ജംഗ്ഷനിലെ അക്ഷരത്തുമ്പികള്‍ ക്യാമ്പസില്‍ നടന്ന ഇളവെയില്‍ചിന്ത് -2016 കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഐ.ബി സതീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി അദ്ദേഹം തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവച്ചു.

കോവളം നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എം. വിന്‍സെന്റ്, ബാലരാമപുരം നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജര്‍ ഫാ. നോബി അയ്യനേത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വീരേന്ദ്രകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. സതീശന്‍, എസ്. ജയചന്ദ്രന്‍, ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം കെ. ഹരിഹരന്‍, കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത, ഡോ. സന്തോഷ്കുമാര്‍, അഡ്വ. കെ. വിനോദ്‌സെന്‍, മണല്‍ ചിത്രകാരന്‍ മുരുകന്‍ കസ്തൂര്‍ബാ, ശ്രീതുമോഹന്‍, അക്ഷരത്തുമ്പികള്‍ ഡയറക്ടര്‍ പ്രശാന്ത് കേരളീയം, കോ- ഓര്‍ഡിനേറ്റര്‍ ഗിരീഷ് പരുത്തിമഠം എന്നിവര്‍ പ്രസംഗിച്ചു.

Related posts