സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വെടിവയ്പിനു ഒരു വര്‍ഷമാവുമ്പോഴും ദുരൂഹത ബാക്കിയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കേസ് അന്വേഷണം വഴിമുട്ടി. കേസില്‍ സുപ്രധാന തെളിവുകളൊന്നും ലഭിക്കാത്ത കേരള പോലീസിന് ഇതുവരെ കൊച്ചിയിലെ ലാബിലേക്ക് അയച്ച തോക്കിന്റെ ബാലിസ്റ്റിക് പരിശോധനാ ഫലം വരെ ലഭ്യമാക്കാനായിട്ടില്ല. സംഭവം ദിവസം വെടിവച്ച സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി ഇപ്പോഴും കരിപ്പൂരില്‍ തന്നെ ജോലിയില്‍ തുടരുമ്പോള്‍ കേസില്‍ അറസ്റ്റിലായവരെ മാത്രം സ്ഥലം മാറ്റി സിഐഎസ്എഫും എയര്‍പോര്‍ട്ട് അഥോറിറ്റി അഗ്നിശമന സേനയും കൈകഴുകി.
കഴിഞ്ഞവര്‍ഷം ജൂണ്‍ 10 നാണ് രാജ്യത്തെ ഞെട്ടിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷ സേനയും അഗ്നിശമന സേനയും ഏറ്റുമട്ടി വെടിവയ്പുണ്ടായത്. സംഭവത്തില്‍ സിഐഎസ്എഫ് ജവാന്‍ എസ്.എസ്.യാദവ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നു വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിന് പുറത്ത് സുരക്ഷ കവാടത്തിന് സമീപത്തായിരുന്നു സംഭവമെന്നതിനാല്‍ കേസ് അന്വേഷണം മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഷറഫുദീന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ കെ.സന്തോഷിനായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍, ചെന്നൈയില്‍ നിന്ന് സിഐഎസ്എഫ് സീനിയര്‍ കമാണ്ടന്റ് അനില്‍ ബാലി, എയര്‍പോര്‍ട്ട് അഥോറിറ്റി മെമ്പര്‍ ഓപ്പറേഷന്‍സ് ചൗക്യായ, സിഐഎസ്എഫ് ഐ.ജി ആര്‍.ആര്‍ സഹായി തുടങ്ങിയര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വെടിവയ്പ് കേസില്‍ 10 അഗ്നിശമന സേനാ അംഗങ്ങളും 13 സിഐഎസ്എഫ് ജീവനക്കാരെയുമാണ് കേരള പോലീസ് അറസ്റ്റു ചെയ്തിരുന്നത്. കേസില്‍ ഉള്‍പ്പെട്ട അഗ്നിശമന സേനാ അംഗങ്ങളെ കോയമ്പത്തൂര്‍, മംഗലാപുരം എന്നിവടങ്ങളിലേക്കും 13 സിഐഎസ്എഫ് ജവാന്മാരെ ഗോവയിലേക്കും പീന്നീട് സ്ഥലം മാറ്റി. എന്നാല്‍ വെടിയുതിര്‍ത്ത സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയെ കേസില്‍ ഉള്‍പ്പെടുത്താതെ ഇപ്പോഴും കരിപ്പൂരില്‍ തന്നെ ജോലിയില്‍ സംരക്ഷണം നല്‍കുകയാണ്്. സംഭവ ദിവസം കൈക്ക് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സയിലായിരുന്നു ചൗധരി.
വിമാനത്താവളത്തില്‍ ആളുകള്‍ ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിലാണ് ഡ്യൂട്ടി നല്‍കുന്നത്. ആയതിനാല്‍ ഇയാള്‍ കരിപ്പൂരിലുളള കാര്യം ആര്‍ക്കുമറിയില്ല. അഗ്നിരക്ഷാ സേനയിലെ സൂപ്പര്‍വൈസര്‍ അജികുമാറിനെ കാര്‍ഗോ ഗേറ്റില്‍ സിഐഎസ്എഫ് എസ്‌ഐ സീതാറാം ചൗധരി ദേഹ പരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. സംഘര്‍ഷമുണ്ടാകുന്നതിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് യാദവിന് വെടിയേറ്റതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നും വെടിപൊട്ടിയാണ് കൂടെയുണ്ടായിരുന്ന എസ്.എസ്.യാദവ് കൊല്ലപ്പെട്ടത്.
എസ്.എസ്.യാദവിന്റെ തലയില്‍ നിന്നും കണ്ടെടുത്ത ഒരു വെടിയുണ്ട സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇതില്‍ ഉപയോഗിച്ച വെടിയുണ്ടകളെ കുറിച്ചുള്ള ദുരൂഹത ഇതുവരെ നീക്കാനായിട്ടില്ല. സീതാറാം ചൗധരി മൂന്ന് തവണ വെടിവച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചൗധരിയുടെ പിസ്റ്റളും എസ്.എസ്.യാദവിന്റെ ഇന്‍സാസ് റൈഫിളും, ഇവയില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളടങ്ങിയ മാഗസീനുകളും സിഐഎസ്എഫ് പോലീസിന് അന്വേഷണത്തിന്റെ ഭാഗമായി കൈമാറിയിരുന്നു. മറ്റു രണ്ട് വെടിയുണ്ടകളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നീങ്ങിയിട്ടില്ല. എപിസി.304 വകുപ്പ് പ്രകാരം കരുതിക്കൂട്ടിയല്ലാത്ത നരഹത്യ, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.
ആദ്യഘട്ടത്തില്‍ തന്നെ കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് കേസ് അന്വേഷണമുണ്ടായത്. സംഭവ ദിവസം സിഐഎസ്എഫ് ജവാന്‍മാര്‍ എയര്‍ പോര്‍ട്ട് അഥോറിറ്റിയുടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മാത്രമാണ് പോലീസ് അന്വേഷണമുണ്ടായത്.