പുളിക്കല്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ അടച്ചുപൂട്ടി; ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേഖകള്‍ എടുത്തത് സ്കൂളിന്റെ പൂട്ടുതകര്‍ത്ത്; നടപടികളാരംഭിച്ചത് അതീവരഹസ്യമായി

schoolകൊണ്ടോട്ടി: എട്ടു പതിറ്റാണ്ട് പഴക്കമുളള പുളിക്കല്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്കൂള്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ അടച്ചുപൂട്ടി. കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആശിഷ് ഇന്ന് പുലര്‍ച്ചെ സ്കൂളിലെത്തി പൂട്ടുതകര്‍ത്ത് അകത്ത് കയറിയാണ് രേഖകള്‍ എടുത്തത്. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നറിയാവുന്നതിനാല്‍ അതീവരഹസ്യമായാണ് സ്കൂള്‍ അടച്ചു പൂട്ടല്‍ നടപടികളാരംഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പോലീസ് സാനിധ്യത്തില്‍ കൊണ്ടോട്ടി എഇഒ സ്കൂള്‍ അടച്ചുപൂട്ടാനെത്തിയിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചു പൂട്ടാനാവാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് എഇഒ വിധി നടപ്പിലാക്കുന്നതിനിടയുണ്ടായ പ്രയാസം കോടതിയെ അറിയിച്ചിരുന്നു. കോടതി 10ന് മുമ്പ് അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോഴിക്കോട് മലാപറമ്പ് സ്കൂള്‍ അടച്ചു പൂട്ടുന്നത് ശരിവച്ച് സുപ്രീംകോടതി വിധി എത്തിയതോടെ മങ്ങാട്ടുമുറി സ്കൂള്‍ സംരക്ഷിക്കാനാവില്ലെന്ന് ബോധ്യമായിരുന്നു.

പ്രതിഷേധം മുന്‍ നിര്‍ത്തി ഒരു സൂചനപോലുമില്ലാതെയാണ് ഇന്ന് പുലര്‍ച്ചെ 5.30ഓടെ എഇഒയും സംഘവും സ്കൂളിലെത്തിയത്. തുടര്‍ന്ന് സ്കൂളിനകത്ത് കടന്ന് രേഖകളെടുത്ത് സ്കൂള്‍ അടച്ചു പൂട്ടി മടങ്ങി. നേരം പുലര്‍ന്നപ്പോഴേക്കും നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംഭവസ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്കൂള്‍ പ്രവര്‍ത്തന സമയമായപ്പോഴേക്കും കുട്ടികളും നാട്ടുകാ രും രംഗത്തെത്തി. എന്നാല്‍ സ്കൂളിലേക്ക് പ്രവേശിക്കാനായില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. ഏറെ നേരം കലുഷിതമായ അന്തരീക്ഷമായിരുന്നു. കുട്ടികളെ മറ്റു സ്കൂളില്‍ ചേര്‍ക്കുന്ന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഉറപ്പായി. ജൂണ്‍ ഒന്നിന് നാട്ടുകാരുടെ ജനകീയ പങ്കാളിത്തത്തോടെ സ്കൂളി ല്‍ പ്രവേശനോല്‍സവം നടത്തി തുറന്ന് പ്രവര്‍ത്തിപ്പിച്ചു വരികയായിരുന്നു.

സ്കൂള്‍ ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ കോടതിയെ സമീപിച്ചത്. സ്കൂളില്‍ നിലവില്‍ 73 കുട്ടികളും അഞ്ചു അധ്യാപകരുമാണുളളത്. ഈ വര്‍ഷം പുതുതായി 18 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസ്സിലേക്ക്  പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം സ്കൂളിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രവേശനോല്‍സവം നടുറോഡിലായിരുന്നു നടത്തിയിരുന്നത്.

Related posts