കാക്കനാട്-എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസിട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു

ALP-KSRTCമൂവാറ്റുപുഴ: കാക്കനാട് – എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ട്രിപ്പ് റദ്ദു ചെയ്യുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്കൂള്‍ തുറന്നതോടെ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചെങ്കിലും സമയത്ത് ബസ് ഓടാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. ഏറ്റവും തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ് സര്‍വീസുകള്‍ റദ്ദു ചെയ്യുന്നത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ദിവസവും ആറോളം ബസുകളാണ് ഓരോ കാരണം പറഞ്ഞ് ട്രിപ്പ് മുടക്കന്നത്. ഇതു സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനാണെന്ന് നേരത്തെ മുതല്‍ ആക്ഷേപമുള്ളതാണ്. സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന ഈ റൂട്ടില്‍ 2008 മുതലാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്.

ആറു സര്‍വീസുകള്‍ ഉണ്ടായിരുന്നതത് 33 വരെ എത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇരുപതില്‍ താഴെയായി സര്‍വീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചതുമുതല്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ബഹളത്തിലായിരുന്നു. കെഎസ്ആര്‍ടിസി ബസിന്റെ ടയറിന് അള്ള് വച്ചതടക്കം നിരവധി സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ അവസാനിച്ചിരുന്നു.

എന്നാല്‍, പിന്നീട് സ്വകാര്യ ബസ് മുതലാളിമാരും ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുള്ള രഹസ്യ ധാരണയെ തുടര്‍ന്നാണ് സര്‍വീസ് റദ്ദു ചെയ്ത് സ്വകാര്യ ബസിനെ സഹായിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ യാത്രക്കാര്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് അടക്കം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. വൈകുന്നേരങ്ങളില്‍ ബസ് കിട്ടാതെ സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാരാണ് ദിവസവും പെരുവഴിയിലാകുന്നത്. പിന്നീട് മറ്റു വാഹനങ്ങള്‍ കണെ്ടത്തി വീട്ടിലെത്തുമ്പോള്‍ രാത്രി വൈകും. ഇതുമൂലം ഏറെ ദുരിതത്തിലാണ് യാത്രക്കാര്‍.

Related posts