ഇത്തവണ എല്ലാം ശരിയാകുമോ? ദുരിതങ്ങള്‍ക്കു നടുവില്‍ ഒറ്റപ്പെട്ട മണ്ടാറുകാര്‍ ചോദിക്കുന്നു

ktm-mundarകടുത്തുരുത്തി: വര്‍ഷത്തില്‍ പകുതിയിലേറേ ദിവസങ്ങളിലും വെള്ളത്തില്‍ കഴിയുന്ന മുണ്ടാറിലെ   കുടുംബങ്ങളുടെ ദുരിതത്തിന് ഇനിയും അറുതിയില്ല. വര്‍ഷകാലത്ത് റോഡിലൂടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടത്തുവള്ളം സര്‍വീസ് നടത്തുന്ന ഏക നാടും മുണ്ടാറാണെന്നത് അറിയുമ്പോളാണ് പുറലോകം ഇവിടത്തുകാരുടെ ദുരിതത്തിന്റെ വ്യാപ്തി അറിയുന്നത്. വൈക്കം  മണ്ഡലത്തില്‍പെടുന്ന കല്ലറ മുണ്ടാറിന്റെ വികസനത്തിന് ജനപ്രതിനിധികള്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വര്‍ഷകാലത്ത് വെള്ളത്തിലാകൂന്ന മുണ്ടാറിലെ വീടുകളില്‍നിന്നും മാസങ്ങള്‍ കഴിഞ്ഞാണ് വെള്ളമിറങ്ങുക.

കന്നുകാലികളെ വളര്‍ത്തിയും കൂലിപ്പണിയെടുത്തും പാടത്തെ പണിയുമാണ് മുണ്ടാറുകാരുടെ ജീവിത വരുമാനം. വര്‍ഷകാലത്ത് പണിയില്ലാതാകുന്നതോടെ കുടുംബങ്ങള്‍ പട്ടിണിയിലാവും. വഴിയും വെള്ളവും ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായിട്ടും ഇവിടുത്തുകാര്‍ എല്ലാം സഹിക്കുകയാണ്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാറിലേക്ക് വര്‍ഷകാലത്ത് റോഡിലൂടെ എത്തണമെങ്കില്‍ വള്ളം വേണം. അധികൃതരാല്‍ അവഗണിക്കപ്പെട്ടു യാതൊരു സൗകര്യങ്ങളുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. ദരിദ്രകര്‍ഷകരും കര്‍ഷക തൊഴിലാളികളും മാത്രമാണ് ഇവിടെയുള്ളത്.

മൂന്ന് ആംഗന്‍വാടികള്‍ ഒഴിച്ചാല്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം പോലും മുണ്ടാറില്‍ പ്രവര്‍ത്തിക്കുന്നില്ല. 5,000 ഏക്കറോളം വരുന്ന പാടശേഖരത്തിനു നടുവിലൂടെ പോകുന്ന കപിക്കാട്-കല്ലുപുര-വാക്കേത്തറ റോഡില്‍ വെള്ളം കയറുന്നതിനാല്‍ വര്‍ഷത്തില്‍ അഞ്ചുമാസം മാത്രമേ ഈ റോഡിലൂടെ ഗതാഗതം സാധ്യമാകൂ. റോഡിലൂടെ കടത്തുവള്ളം സര്‍വീസ് നടത്തുന്നതും ഇവിടെ മാത്രമാണ്. വര്‍ഷത്തില്‍ നാലുമാസം ഈ റോഡില്‍ കല്ലറ പഞ്ചായത്ത് വക കടത്തുവള്ളം സര്‍വീസ് നടത്തുന്നുണ്ട്. വെള്ളം ഇറങ്ങിയാലും റോഡിലെ ചെളിമൂലം കാല്‍നട യാത്രപോലും സാധ്യമല്ലാത്ത സ്ഥിതിയാണ്.

ഇതിനെ തുടര്‍ന്നു മുണ്ടാര്‍ നിവാസികള്‍ പുറത്ത് യാതൊരു പരിപാടികള്‍ക്കും പോകാറില്ല. ബന്ധുക്കളുടെ സംസ്കാര ചടങ്ങുകള്‍ക്കു പോലും പോകാന്‍ ഇവര്‍ക്കു കഴിയാറില്ല. ഇവരുടെ ബന്ധുക്കളാരും മുണ്ടാറിലേക്കും വരാറില്ല. നല്ല വിവാഹ ആലോചനകള്‍പോലും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് ഇവര്‍ക്കു ലഭിക്കുന്നില്ല. റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ സ്കൂളിലേക്കും ജോലികള്‍ക്കുമായി പുറത്തുപോകുന്നവര്‍ രണ്ടു ജോടി വസ്ത്രവുമായാണ് വീട്ടില്‍നിന്നു പുറപ്പെടുന്നത്.

അഞ്ചു കിലോമീറ്റര്‍ ചെളിയിലൂടെ നടന്ന് കല്ലുപുര പാലത്തിലെത്തി വസ്ത്രം മാറിയശേഷമാണ് ഇവര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കു യാത്ര തിരിക്കുന്നത്.  ബസ് സ്റ്റോപ്പില്‍ എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ നടന്ന് വടയാറിലോ, എത്തക്കുഴിയിലോ, തലയാഴത്തോ, എഴുമാന്തുരുത്തിലോ എത്തണം. രാവിലെ പത്തിന് സ്കൂളിലെത്തണമെങ്കില്‍ ഏഴരയ്‌ക്കെങ്കിലും വീട്ടില്‍നിന്നും ഇറങ്ങി നടക്കണം. വൈകൂന്നരേം നാലിന് സ്കൂള്‍ വീട്ടാല്‍ കുട്ടികള്‍ നടന്ന് വീട്ടിലെത്തുമ്പോള്‍ ആറര കഴിയും.

മണിക്കൂറുകളുടെ നടപ്പുമൂലം കുട്ടികള്‍ക്കു വീട്ടില്‍ വന്നുകഴിഞ്ഞാല്‍ പഠിക്കുന്നതിനുപോലും കഴിയാറില്ല. ശുദ്ധജലം ശേഖരിക്കണമെങ്കിലും ഇവര്‍ക്ക് കിലോമീറ്ററുകള്‍ പാടശേഖരങ്ങളുടെ പുറംബണ്ടിലൂടെയോ പായല്‍ നിറഞ്ഞു കിടക്കുന്ന വള്ളത്തിലൂടെയോ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.   വാഹനത്തില്‍ പോയി വെള്ളം ശേഖരിക്കുന്നതിന്റെ ചെലവു കണക്കാക്കിയാല്‍ ലിറ്ററിന് 25 രൂപയോളം ഇവര്‍ക്കു ചെലവാകും. മുണ്ടാറിലെ ജനങ്ങളുടെ ദുരിതം മനസിലാക്കാന്‍ എല്‍ഡിഎഫ് മുമ്പുണ്ടായിരുന്ന മന്ത്രിസഭയുടെ കാലത്ത് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും പിന്നീട് ജോസ് കെ മാണി എംപിയും അടുത്തിടെ കോട്ടയം ജില്ലാ കളക്ടറും എത്തിയിരുന്നു.

Related posts