ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപീകരിക്കും: മുഖ്യമന്ത്രി

klm-pinaraiകൊല്ലം: പരമ്പരാഗത വിഭാഗത്തിലെ ചെറുകിട വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതിനായി പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സി.കേശവന്‍ മെമോറിയല്‍ ടൗണ്‍ഹാളില്‍ ജില്ലയില്‍ നിന്ന് വിജയിച്ച ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകും. കയര്‍മേഖലയെ സംരക്ഷിക്കാനുള്ള നടപടിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകും. പരമ്പരാഗത വിഭാഗത്തിലെ ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നാടിനെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എല്ലാ വര്‍ഗീയ കലാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് ആര്‍എസ്എസ് ആണ്. തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ അജണ്ട പൊളിഞ്ഞുപോയതിന്റെ പകയാണ് ഇതിന് കാരണം. കണ്ണൂരില്‍ അക്രമം നടന്നുവെന്ന് പറയപ്പെടുന്ന വീടുകളില്‍ ദേശീയ വനിതാകമ്മീഷന്‍ അംഗം സിപിഎമ്മുകാരുടെ നിവേദനം വാങ്ങാന്‍പോലും തയാറായില്ല. ദേശീയ വനിതാകമ്മീഷന്‍ ആര്‍എസ്എസ്-ബിജെപികളുടെ സ്വകാര്യസ്വത്ത് പോലെയാണ് കാണുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

ബിജെപി-കോണ്‍ഗ്രസ് രഹസ്യധാരണ ഉണ്ടായിരുന്ന ചില മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് പരാജയം സംഭവിച്ചത്. ആര്‍എസ്എസിന്റെ വര്‍ഗീയത സ്വീകരിക്കാന്‍ ജനങ്ങള്‍ തയാറാകാത്തതാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ വിജയം ഉണ്ടാകാന്‍ കാരണമായത്. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി നടത്തിയ ശ്രമം ജനം തള്ളക്കളഞ്ഞതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി. ബിഡിജെഎസിന് ഒരു വട്ടപൂജ്യമാകാന്‍ കഴിഞ്ഞു. നേമത്ത് ബിജെപി വിജയിക്കാന്‍ കാരണം അവിടെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ കാണാനില്ലാത്തതായിരുന്നു.

അഞ്ചുവര്‍ഷക്കാലം യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. അഴിമതിക്ക് പേരികേട്ട സംസ്ഥാനമായി കേരളത്തെ അവര്‍ മാറ്റി. എന്നാല്‍ യുഡിഎഫ് തകരേണ്ടിടത്തോളം തകര്‍ന്നിട്ടില്ല. അത് അവരുടെ ശക്തികൊണ്ടല്ല. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നല്ല സഹായം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 70 സീറ്റ് വരെ നേടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പോളിംഗ് ദിവസം യുഡിഎഫിന്റെ ഒരൊറ്റ ഏജന്റുമാരെയും ഒരു ബൂത്തിലും കാണാന്‍ കഴിഞ്ഞില്ല. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച പണവും നഷ്ടമായി. എല്‍ഡിഎഫിന്റെ വിജയത്തിന് മികവാര്‍ന്ന പങ്കാണ് കൊല്ലം ജില്ല നിര്‍വഹിച്ചതെന്നും പിണറായി പറഞ്ഞു.

സിപിഎം ജില്ലാസെക്രട്ടറി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി അഡ്വ. കെ പ്രകാശ്ബാബു, എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍, ഘടകക്ഷിനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മന്ത്രിമാരായ അഡ്വ. കെ രാജു, ജെ മേഴ്‌സിക്കുട്ടിയമ്മ എംഎല്‍എമാരായ ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള, എം മുകേഷ്, എം നൗഷാദ്, ജി എസ് ജയലാല്‍, മുല്ലക്കര രത്‌നാകരന്‍, അഡ്വ. അയിഷാപോറ്റി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

Related posts