മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പനി ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണു സര്‍ക്കാരിന്റെ വിവിധ ചികിത്സാ കേന്ദ്രങ്ങള്‍. മൂവാറ്റുപുഴ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിക്കു പുറമെ പണ്ടപ്പിള്ളിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കല്ലൂര്‍ക്കാട്, വാളകം, പായിപ്ര, ആവോലി, ആയവന, മാറാടി, മഞ്ഞള്ളൂര്‍, പാലക്കുഴ എന്നീ പബ്ലിക് ഹെല്‍ത്ത് സെന്ററുകളിലുമാണ് സാധാരണക്കാരായ രോഗികളില്‍ ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തുന്നത്.
ജനറല്‍ ആശുപത്രിയില്‍ 266 പേരെയും പണ്ടപ്പിള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 24 പേരെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. ഇവിടെയെല്ലാം ഇനി ഒരു കിടക്കപോലും അവശേഷിക്കാത്ത സ്ഥിതിയാണ്. ഇതോടെ കൂടുതല്‍ രോഗികളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പലയിടങ്ങളിലും ഡോക്ടര്‍മാരില്‍ ചിലര്‍ അവധിയിലാണ്. ഇവിടെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ നിയോഗിച്ചാണ് ചികിത്സ നടത്തുന്നത്.
മൂവാറ്റുപുഴ താലൂക്കിനു കീഴില്‍ എട്ടു പേര്‍ക്കുമാത്രമാണ് ഡെങ്കിപ്പനി ബാധിച്ചതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭാ പ്രദേശത്ത് മൂന്ന്, മാറാടി പഞ്ചായത്തില്‍ നാല്, മഞ്ഞള്ളൂരില്‍ ഒന്ന് എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ ഇതുവരെയുള്ള ഔദ്യോഗിക കണക്ക്. എന്നാല്‍ രോഗബാധിതരുടെ എണ്ണം ഇതിനേക്കാള്‍ ഏറെ കൂടുതലാണെന്നാണു സൂചന. ജനങ്ങളില്‍ ഭീതി വളരുമോയെന്ന ആശങ്കയില്‍ യഥാര്‍ഥ കണക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിടുന്നില്ലെന്നും പറയപ്പെടുന്നു.
ഇതിനു പുറമെ സ്വകാര്യ ആശുപത്രികളിലെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പധികൃതര്‍ക്ക് ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ കൊതുകുനിര്‍മാര്‍ജനം മാത്രമാണ് ഏക പോംവഴിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണെ്ടത്തല്‍. ശരിയായ ബോധവത്ക്കരണത്തിലൂടെ ഒരു പരിധിവരെ ഇതിനു കഴിയുമെങ്കിലും പൂര്‍ണമായി ഇതു വിജയിത്തിലെത്തിക്കാന്‍ അധികൃതര്‍ക്കും ആവുന്നില്ല.