
അടിമാലി: പ്രായപൂർത്തിയാവാത്ത കുട്ടികളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ ആയുർവേദ ഡോക്ടറെ അറസ്റ്റു ചെയ്തു.അടിമാലി സ്വദേശി ഡോ.കെ മോഹനനെ (63)യാണ് മൂത്തമകളുടെ പരാതിയിൽ അടിമാലി പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ കൊല്ലത്തുനിന്നാണ് എസ്ഐ ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ക്ലിനിക് സ്ഥാപിച്ച് പ്രാക്ടീസ് നടത്തിവരികയായിരുന്നു.
മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുള്ള ഡോക്ടർ അടുത്തകാലത്തായി വീട്ടിലെ കാര്യങ്ങൾ നോക്കുന്നില്ലെന്നായിരുന്നു കുട്ടി നൽകിയ പരാതി.
മക്കളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ ജസ്റ്റീസ് ആക്ട്് പ്രകാരമാണ് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ സാലറി സർട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി ലോണെടുത്താണ് ഡോക്ടർ വിവിധയിടങ്ങളിൽ ക്ലിനിക്കുകൾ തുറന്നതെന്നും വരുമാനം ഇല്ലാതെ വന്നതോടെ കടബാധ്യത പെരുകിയെന്നും ഈ സാഹചര്യത്തിലാണ് പരാതി നൽകിയതെന്നുമാണ് കുടുംബാംഗങ്ങൾ പോലീസിനോട് പറഞ്ഞത്.
പെണ്മക്കൾ മൂന്നുപേരും പണച്ചിലെവേറിയ കോഴ്സുകളിൽ പഠനം തുടരുകയാണ്. എന്നാൽ താൻ മക്കളെ നോക്കാറുണ്ടെന്നും ഭാര്യയുമായി നിലനിന്നിരുന്ന അസ്വാരസ്യം മൂലമാണ് വീട്ടിൽനിന്നും മാറി നിൽക്കുന്നതെന്നുമാണ് ഡോക്ടർ പോലീസിനോട് വെളിപ്പെടുത്തിയത്.