ഞങ്ങള്‍ക്കില്ലേ നിങ്ങള്‍ക്കും വേണ്ട…! കള്ളഷാപ്പു ലേലം പൂര്‍ത്തിയായി; വരുമാനം കുറവാണെന്ന പേരില്‍ പാലായിലെ ആറു ഷാപ്പുകള്‍ ആര്‍ക്കും വേണ്ട

KTM-TODDYകോട്ടയം:  പാലാ റേഞ്ചിലെ ഒരു ഗ്രൂപ്പിലുള്ള ആറു ഷാപ്പുകള്‍ നടത്തിപ്പിനാളില്ലാതെ 2014ല്‍ പൂട്ടിയിരുന്നു. ഇത്തവണയും ഈ ഷാപ്പുകള്‍ പിടിക്കാന്‍ ആരുമുണ്ടായില്ല. വരുമാനം കുറവാണെന്ന പേരിലാണ് ലേലത്തിന് ആളില്ലാതെ വന്നത്. കളക്ടര്‍ സ്വാഗത് ഭണ്ഡാരിയുടെ സാന്നിധ്യത്തിലാണ് ഷാപ്പുകളുടെ ലേലം ഘട്ടങ്ങളായി നടന്നത്. ഏറ്റുമാനൂര്‍, എരുമേലി, ഈരാറ്റുപേട്ട റേഞ്ചില്‍ കള്ളില്‍ സ്റ്റാര്‍ച്ചിന്റെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടപ്പിച്ച  ഷാപ്പിന്റെയും പാലാ റേഞ്ചിലെ ഒരു ഗ്രൂപ്പിന്റെയും ലേലമാണു കഴിഞ്ഞദിവസം പൂര്‍ത്തിയായത്.

ഒരു ഗ്രൂപ്പില്‍ അഞ്ചു മുതല്‍ ഏഴു വരെ കള്ളുഷാപ്പുകളാണുള്ളത്. ഒരു ഗ്രൂപ്പിലുള്ള ഷാപ്പുകളില്‍ ഏതെങ്കിലും ഒരു ഷാപ്പിലെ കള്ളില്‍ മായം ചേര്‍ന്നുവെന്നു കണ്ടെത്തിയാല്‍ ആ ഗ്രൂപ്പ് അടപ്പിച്ചു ഗ്രൂപ്പിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാണ് അബ്കാരി ചട്ടം. കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ ആകെ 19 ഷാപ്പുകളുടെ നടപടികളാണു പൂര്‍ത്തീകരിച്ചത്. ആറു ഷാപ്പിന്റെ ലേലനടപടികള്‍ കൂടി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.

എരുമേലി റേഞ്ചിലെ ഷാപ്പ് നടത്തിപ്പിനായി 50 പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതിനാല്‍ നറുക്കിട്ടാണ് നടത്തിപ്പുകാരനെ കണ്ടെത്തിയത്. എരുമേലി റേഞ്ചില്‍ ലേലത്തിനായി എത്തിയിരുന്നവരോട് അടങ്കല്‍ തുകയായി 2,09,900 രൂപയാണു വാങ്ങിയത്. 2014 മുതല്‍ ലേലത്തിന്റെ അടങ്കല്‍ തുക സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. ലേലം പിടിച്ച നടത്തിപ്പുകാര്‍ പിന്നീട് 1,32,000 രൂപ ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ടിലേക്കു അടയ്ക്കണം. ഒരു ഗ്രൂപ്പിലെ ഷാപ്പുകളിലെ തൊഴിലാളികളുടെ എണ്ണം അനുസരിച്ച് വെല്‍ഫെയര്‍ ഫണ്ടിലേക്കും അടയ്ക്കുന്ന തുകയ്ക്കു മാറ്റം ഉണ്ടാകും. തൊഴിലാളികളുടെ ഒരുമാസത്തെ വേതനത്തിന്റെ തുകയുടെ ഡിഡിയും കൂടി ലേലം പിടിക്കുന്ന സമയത്തു സമര്‍പ്പിക്കണമെന്നാണ് നിയമം.

Related posts