
തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ നിന്നും കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമിതമെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവ വിശദമായ പരിശോധനയ്ക്കും തുടർ അന്വേഷണത്തിനുമായി ഹൈദ്രാബാദിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയക്കും.
തുടർ അന്വേഷണത്തിന് സഹായിക്കുന്ന ചില തെളിവുകൾ അന്വേഷണം നടത്തുന്ന സംഘത്തിന് ലഭിച്ചിട്ടുണ്ട്. വെടിയുണ്ടകളുടെ നിർമ്മാണം പഴക്കം ലോഹം തുടങ്ങിയവ വ്യക്തമായി മനസിലാക്കുന്നതിനും വെടിയുണ്ടകളിൽ നിന്ന് വിരലടയാളം അടക്കം ലഭിക്കുന്നതിനുമായാണ് ഫോറൻസിക് പരിശോധന നടത്തുന്നത്. വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് മനസിലായ സാഹചര്യത്തിൽ എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കുളത്തൂപ്പുഴയിലെത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ തുടർ അന്വേഷണത്തിന് സഹായകമാകുന്ന ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന അന്വേഷണ സംഘം യോഗം ചേർന്ന് വിശദമായി ഇതേക്കുറിച്ച് ചർച്ച നടത്തിയിരുന്നു.