മിനി സിവില്‍ സ്റ്റേഷന്റെ പരിസരം കൊതുകിന്റെ താവളം, നാട്ടുകാര്‍ രോഗഭീതിയില്‍

ktm-minicivilstationകടുത്തുരുത്തി: നിര്‍മാണം നടന്നുക്കൊണ്ടിരിക്കുന്ന കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്റെ പരിസരത്ത് മലിനജലം കെട്ടി കിടന്ന് കൊതുകുകള്‍ പെരുകുന്നതായി പരാതി. സമീപത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളും സിവിഎന്‍ കളരിയധികൃതരുമാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചിരിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പുറകുഭാഗത്തായി കക്കൂസ് ടാങ്ക് സ്ഥാപിക്കുന്നതിനായി ജെസിബി ഉപയോഗിച്ചു കുഴിയെടുത്തിരുന്നു. പിന്നീട് ടാങ്ക് സഥാപിച്ചെങ്കിലും കുഴി ശരിയായി മൂടിയിരുന്നില്ല.

ഈ ഭാഗത്താണ് വെള്ളം കെട്ടി കിടന്ന് കൊതുകുകളുടെ ആവാസകേന്ദ്രമായത്. വര്‍ഷക്കാലം ആരംഭി ച്ചതു മുതല്‍ ഇവിടെ വെള്ളം കെട്ടി കിടക്കുകയാണ്. ഇതിനിടെ സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ നിന്നും മലിനജലം ഇങ്ങോട്ടേക്ക് ഒഴുക്കുന്തായും പരാതിയുണ്ട്. കുഴിയില്‍ കെട്ടികിടന്ന മലിനജലത്തില്‍ പിന്നീട് കൊതുകുകള്‍ മുട്ടയിട്ട് പെരുകുകയായിരുന്നു.   സമീപത്തെ കടകളില്‍ കൊതുകിന്റെ ശല്ല്യം രൂക്ഷമാണ്. കടകളില്‍ ഇരിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു.

കടകളില്‍ എത്തിയ പലര്‍ക്കും കൊതുകിന്റെ കടിയേറ്റ് പനി പിടിച്ചതായും വ്യാപാരികള്‍ പറഞ്ഞു. മിനി സിവില്‍ സ്റ്റേഷന്റെ പണികള്‍ നടത്തുന്ന കരാറുകാരനോട് മലിനജലം കെട്ടി കിടക്കുന്ന കുവി മൂടാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടിരുന്നെങ്കിലും ഇയാള്‍ കേട്ടതായി പോലും നടിച്ചില്ലെന്നാണ് വ്യാപാരികളുടെ പരാതി. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ചപനികള്‍ അടക്കമുള്ള രോഗങ്ങള്‍ വ്യാപിക്കുമ്പോളാണ് പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് കൊതുകിനെ വളര്‍ത്തി ജനങ്ങളെ രോഗികളാക്കുന്നത്.

Related posts