നിര്‍ധന യുവതിയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനു ധനശേഖരണം : കരളലിവുമായി പിറവത്തെ ബസ് ജീവനക്കാരും ഓട്ടോറിക്ഷാതൊഴിലാളികളും

KTM-ALPHONSAകടുത്തുരുത്തി: വെട്ടി പിടിക്കാനുള്ള പരക്കം പാച്ചിലിനിടെ കൂടെപിറപ്പിനെ പോലും ചവുട്ടി വീഴ്ത്തുന്ന സമൂഹത്തില്‍ കരുണയും സഹജീവിയോട് അനുകമ്പയുമുള്ളവര്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുകയാണ്    പിറവത്തെ ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും. നിര്‍ദ്ധന യുവതിയുടെ കരള്‍ മാറ്റി വയ്ക്കുന്നതിനുള്ള ചികിത്സാ സഹായത്തിനായി ബസ്, ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ധനശേഖരണം സമൂഹത്തിനാകെ മാതൃകയാവൂകയാണ്. പിറവം സ്റ്റാന്‍ഡിലെ ഓരോ ബസും ഒരു ദിവസത്തെ കളക്ഷന്‍ മുഴുവനായി ചികിത്സാ ചിലവിനായി നല്‍കുകയാണ്. വണ്ടി ഓടുന്ന ഡീസല്‍ ചിലവ് മാത്രം എടുത്തശേഷം ജീവനക്കാരുടെ കൂലി ഉള്‍പെടെയാണ് ചികിത്സാ സഹായത്തിനായി നല്‍കുന്നത്.

പിറവത്തെ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ പിറവം മുന്‍സിപ്പാലിറ്റിയിലെ ഒമ്പതാം ഡിവിഷനിലെ താമസക്കാരായ മൈലടിമലയില്‍ സന്തോഷിന്റെ ഭാര്യ രമ്യ (31) യുടെ കരള്‍മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കാണ് നാട് ഒന്നാകെ ധനശേഖരണത്തിനിറങ്ങിയത്. ഭര്‍ത്താവ് സന്തോഷിന്റെ കരള്‍ ഇന്നലെ എര്‍ണാകുളത്തെ അമൃത ആശുപത്രിയില്‍ വച്ചു നടന്ന ശസ്ത്രക്രിയയിലൂടെ രമ്യായുടെ ശരീരത്തില്‍ മാറ്റി വച്ചു. മൂന്ന് കുട്ടികളടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയാണ് ഇത്തരത്തില്‍ ഈ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ഒന്നിച്ചത്.   ഇന്നലെ പിറവം-കോട്ടയം റൂട്ടിലോടുന്ന ബസ് അല്‍ഫോന്‍സായിലെ ജീവനക്കാരാണ് ചികിത്സാസഹായത്തിനായി ധനശേഖരണം നടത്തിയത്. ബസിന്റെ മുന്നിലും വശങ്ങളിലും രമ്യയുടെ കരള്‍മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായിട്ടാണ് ഇന്ന് ബസില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ ഉപയോഗിക്കുന്നതെന്ന് കാണിച്ചു ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

ബസില്‍ കയറുന്നവര്‍ക്ക് യാത്ര സൗജന്യമായിരിക്കും. രണ്ട് ബക്കറ്റുകളുമായി രമ്യയുടെ രോഗവിവരം അറിയിച്ചുക്കൊണ്ടുള്ള നോട്ടീസുമായി ബസിലെ ജീവനക്കാര്‍ യാത്രക്കാരുടെ സമീപത്തെത്തും ഓരോരുത്തര്‍ക്കും കഴിയാവുന്ന വിധത്തില്‍ സഹായം ബക്കറ്റില്‍ നിക്ഷേപിക്കാം. യാത്രക്കാര്‍ക്ക് മുന്നില്‍ പലപ്പോഴും വില്ലന്മാരാകുന്ന ബസ് ജീവനക്കാരുടെ മറ്റൊരു മുഖം കണ്ടതോടെ യാത്രക്കാരില്‍ പലര്‍ക്കും ആദ്യം അമ്പരപ്പുണ്ടായെങ്കിലും പിന്നീട് ഏല്ലാവരും തന്നെ  മനസറിഞ്ഞ് ബക്കറ്റില്‍ നിക്ഷേപിച്ചു. പിറവം സ്റ്റാന്‍ഡില്‍ നിന്നും രമ്യയുടെ ചികിത്സയ്ക്കായി സര്‍വീസ് നടത്തിയ മൂന്നാമത്തെ ബസായിരുന്നു അല്‍ഫോന്‍സാ. ഡ്രൈവര്‍ ഗിരീഷ്, കണ്ടക്ടര്‍ ബിനു, ക്ലീനര്‍ അനന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ഫോന്‍സാ ബസില്‍ ധനശേഖരണം നടത്തിയത്.

ആദ്യദിവസം കൂത്താട്ടുകുളം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയ അക്ഷരികയും രണ്ടാംദിവസം കുറവിലങ്ങാട്-കോലഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവണിയും ഇത്തരത്തില്‍ സര്‍വീസ് നടത്തിയിരുന്നു. നാല്‍പതിനായിരത്തോളം രൂപയാണ് ഓരോ ദിവസവും ബസുകാര്‍ സമാഹരിച്ചു നല്‍കിയത്. ദിവസങ്ങളില്‍ സ്റ്റാന്‍ഡിലെ ഓരോ ബസുകളും രമ്യയുടെ കുടുംബത്തെ സഹായിക്കാനായി സര്‍വീസ് നടത്തും. ബസ് ജീവനക്കാരെ കൂടാതെ പിറവത്തെ ഓട്ടോറിക്ഷ തൊഴിലാളികളും ഇത്തരത്തില്‍ സഹായം ചെയ്യുന്നുണ്ട്. ഓരോരുത്തരും ഒരു ദിവസത്തെ ഓട്ടത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ചികിത്സാസഹായ നിധിയിലേക്ക് സംഭാവനയായി നല്‍കുകയാണ്. വ്യാപാരി സമൂഹവും നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം ഇത്തരത്തില്‍ രമ്യയുടെ കുടുംബത്തെ സഹായിക്കാന്‍ സജീവമായി രംഗത്തുണ്ട്.

Related posts