അനുരഞ്ജന പാത വെട്ടി സിപിഎം; വെള്ളാപ്പള്ളിയോടുള്ള സമീപനത്തിലും ആശയപരമായുള്ള വിയോയിപ്പിലും മാറ്റംവരുത്തേണ്ടന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍

alp-vellapallyഎം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം:  വെള്ളാപ്പള്ളി നടേശനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടില്‍ സി.പി.എം. സിപിഎമ്മുമായി അനുരഞ്ജനത്തിന്റെ പാതയിലേയ്ക്ക് വെള്ളാപ്പള്ളി വരുന്നുണ്ടെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ പുറത്തുവന്ന സാഹചര്യത്തിലാണു സിപിഎം നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മാത്രമല്ല വെള്ളാപ്പള്ളിയോട് എതിര്‍പ്പ്, ആശയപരമായും വിയോജിപ്പ് നിലനില്‍ക്കുന്നുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെയുള്ളവരുമായി സി.പി.എമ്മിന് ആശയപരമായി ഒരിക്കലും യോജിച്ച് പോകാനാകില്ല. അനുരഞ്ജന ശ്രമവുമായി വെള്ളാപ്പളളി ഇതുവരെ പാര്‍ട്ടിയെ സമീപിച്ചിട്ടില്ല.  വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കാണാന്‍ വരുന്നുണ്ടെന്ന വാര്‍ത്തയോട് വൈക്കം വിശ്വന്റെ പ്രതികരണം ഇങ്ങനെ- മുഖ്യമന്ത്രിയെ ആര്‍ക്കും കാണാം ആരെല്ലാം കാണാന്‍ വരുന്നുണ്ട്. അതിനെ ആ രീതിയില്‍ കണ്ടാല്‍മതി. വെള്ളാപ്പള്ളിയോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കൂട്ടായി ആലോചിച്ചേ തീരുമാനിക്കു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ ഒരു തീരുമാനവും ഉണ്ടാകില്ല. വെള്ളാപ്പള്ളിയെ കൂടെ കൂട്ടേണ്ട ഒരു സാഹചര്യവുമില്ല. ഇതേക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുമായി ഒരു തരത്തിലുമുള്ള അനുരഞ്ജനത്തിന് വി.എസ് വി.എസ് അച്യുതാനന്ദനും തയാറല്ലെന്ന  വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്റെ വിശ്വസ്തരില്‍നിന്നു ലഭിക്കുന്നത്. പാര്‍ട്ടി അതിനു തയാറാകുമെന്ന് വി.എസ് കരുതുന്നില്ല. മറിച്ചൊരു സാഹചര്യമുണ്ടായാല്‍ ശക്തമായ എതിര്‍പ്പ് പാര്‍ട്ടിവേദിയില്‍ പ്രകടിപ്പിക്കാനാണു വിഎസിന്റെ തീരുമാനം.

വെളളാപ്പള്ളിയോടുള്ള സമീപനത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന ശക്തമായ നിലപാടില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വവും. അതുകൊണ്ടു തന്നെ വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കണ്ടാലും മഞ്ഞുരുകാനുള്ള ഒരു സാധ്യതയും ഇപ്പോഴില്ല. കേസ് കേസിന്റേതായ രീതിയില്‍ നീങ്ങട്ടേയെന്നും ഒരു തരത്തിലുമുള്ള ഇടപെടലുകളും അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാരും. അതേസമയം, മൈക്രോഫിനാന്‍സ് കേസ് ശക്തമായതോടെ കടുത്ത ആശങ്കയിലാണ് എസ്എന്‍ഡിപി നേതൃത്വം. കേസില്‍ നേതാക്കള്‍ പ്രതികളാകുമെന്ന സൂചന പുറത്തവന്നതോടെയാണ് ഏതുരീതിയിലും പ്രതിരോ ധിക്കുക എന്ന നീക്കത്തിലേക്കു നേതൃത്വം എത്തുന്നത്.

Related posts