![](https://www.rashtradeepika.com/library/uploads/2020/10/k-raju.jpg)
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുനലൂർ ടൗണിൽ കയറാതെ പുതിയ ബൈപ്പാസ് റോഡ് പണിയുമെന്ന് സ്ഥലം എംഎൽഎ യായ മന്ത്രി കെ.രാജു പറഞ്ഞു.
ബൈപ്പാസ് പാത കടന്ന് പോകാൻ പറ്റിയ പ്രദേശങ്ങളിൽ സാധ്യതാ പഠനം നടത്താൻ എൻഞ്ചിനിയറൻമാരുമായി പുനലൂരിൽ എത്തിയതായിരുന്നു മന്ത്രി. കിഫ്മിയുടെ ഫണ്ട് ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നത്.
പുനലൂരിലെ പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റു ഹൗസിൽ ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി മന്ത്രി പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷമായിരുന്നു സ്ഥലപരിശോധനകൾ നടത്തിയത്.
ദേശീയ പാത കടന്ന് പോകുന്ന ഇളമ്പലിന് സമീപത്തെ ആരംപുന്നയിൽ നിന്നും ആരംഭിച്ചു ചെമ്മന്തൂർ, മുളന്തടം , തൊളിക്കോട് ജംഗ്ഷൻ വഴി കല്ലടയാറ്റ് തിരത്ത് എത്തും.
തുടർന്ന് കല്ലടയാറിനും, തൊളിക്കോട് ആറിനും മധ്യേ പുതിയ ഓരോ പാലം പണിഞ്ഞ ശേഷം ഐക്കരക്കോണമോ, പാപ്പന്നൂർ വഴിയോ ദേശീയ പാതയിലെ കലയനാട്ടും പ്ലച്ചേരിയിലും ബൈപ്പാസ് എത്തിക്കാവുന്ന തരത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
ഇത് കൂടാതെ ചെമ്മന്തൂരിൽ നിന്നാരംഭിച്ചു ചൗക്ക റോഡ്, ശ്രീരാമപുരം മാർക്കറ്റ് വഴി ശിവൻ കോവിൽ റോഡിൽ എത്തിയ ശേഷം കല്ലടയാറിന് മധ്യേ പുതിയ പാലം പണിത ശേഷം നെല്ലിപ്പള്ളി, ചാലിയക്കര വഴിയും,
ബോയിസ് ഹൈസ്കൂളിന് സമിപത്ത് കുടിയും കലയനാട്ട് എത്താവുന്ന നിലയിൽ ബൈപ്പാസ് നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നു. എന്നാൽ മാർക്കറ്റിന് സമീപത്ത് കൂടി ബൈപ്പാസ് കടന്ന് പോകേണ്ടി വരുമ്പോൾ റെയിൽവേയുടെ അനുമതി വാങ്ങേണ്ടി വരും.
അത് പണികൾക്ക് കാലതാമസം നേരിടേണ്ടി വരുമെന്നത് കണക്കിലെടുത്തു ഇത് വഴി ബൈസ് കടന്ന് പോകുന്നത് ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. ഇത് കണക്കിലെടുത്ത് ദേശീയപാത കടന്ന് പോകുന്ന
ആരംപുന്ന, മഞ്ഞ മൺകാല, ചെമ്മന്തൂർ ഗ്രൗണ്ട്, പ്ലാത്തറ, മുളന്തടം, തൊളിക്കോട് ജംഗ്ഷൻ, മണിയാർ റോഡിലെ തൊളിക്കോട് പാലം തുടങ്ങി ബൈപ്പാസ് പാത കടന്ന് പോകാൻ ലക്ഷ്യമിടുന്ന സ്ഥലങ്ങൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരിശോധിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
ദേശീയപാത കടന്ന് പോകുന്ന പുനലൂർ പട്ടത്തിലെ ഗതാഗത കുരുക്കു ഒഴുവാക്കും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമാണ് പുതിയ ബൈപ്പാസ് റോഡ് പണിയുന്നത്.
24 മീറ്റർ വീതിയിൽ നാല് വരിയായിട്ടാണ് പുതിയ ബൈപ്പാസ് പാത പണിയാൻ ലക്ഷ്യമിടുന്നത്.പരമാവധി വടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ ഒഴുവാക്കിയാക്കും. പാലങ്ങൾ, കലങ്ങുകൾ തുടങ്ങിയവയുടെ എണ്ണങ്ങൾ പരമാവധി കുറച്ചായിരിക്കും പുതിയ ബൈസ് പണിയാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥർ വീണ്ടും പുനലൂരിൽ എത്തി സ്ഥലപരിശോധന നടത്തും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും, കിഫ്മിയുടെ പ്രതിനിധികളുമായി ചർച്ച നടത്തും.
പിന്നീടു പദ്ധതി തയ്യാറാക്കി കിഫ്മിയെ ഏൽപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും മന്ത്രി തുടർന്ന് വ്യക്തമാക്കി. നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ്, മുൻ ചെയർമാൻമാരായ കെ.രാജശേഖരൻ, കെ.രാധാകൃഷ്ണൻ , പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർ അലക്സ്,
സിപിഐ. മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, ഏരിയ കമ്മിറ്റി അംഗം ടൈറ്റസ് സെബാസ്റ്റ്യസ്, ജെ.ഡേവിഡ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ഥല പരിശോധന നടത്തിയത്.