പ്രസവത്തെത്തുടര്‍ന്ന് അണുബാധയേറ്റ യുവതി ഗുരുതരാവസ്ഥയില്‍; മെഡിക്കല്‍ കോളജിനെതിരേ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍

ktm-medicalcollegeഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ പ്രസവത്തിനു ശേഷം അണുബാധയേറ്റു യുവതി ഗുരുതരാവസ്ഥയില്‍.   ചേര്‍ത്തല നെടുംപറക്കാട് സ്വദേശി ഫദറുദീന്റെ ഭാര്യ ബീന(24)യാണ് അണുബാധയേറ്റു ഗുരുതരാവസ്ഥയില്‍ തലയോലപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍  പ്രസവത്തിനു ശേഷം തുന്നിച്ചേര്‍ത്തതിലുണ്ടായ അപാകതയാണ് അണുബാധയേല്‍ക്കാന്‍ കാരണമെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

ജൂണ്‍ 16നാണ് ബീനയെ പ്രസവത്തിനായി മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 21നു പ്രസവം നടക്കുകയും ചെയ്തു.  അന്നേദിവസം ആറുതവണ ബീനയെ തുന്നിച്ചേര്‍ക്കലിനു വിധേയമാക്കി. തുടര്‍ന്നു 23നു ആശുപത്രിയില്‍ നിന്നു  ഡിസ്ചാര്‍ജ് ചെയ്തു.  വീട്ടിലെത്തിയ യുവതിക്കു കലശലായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് തലയോലപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചു ഇവിടെ നടത്തിയ പരിശോധനയില്‍ തുന്നിച്ചേര്‍ത്തിടത്ത് അണുബാധ കണ്ടെത്തി.

സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് ബീനയുടെ ബന്ധുക്കള്‍. കഴിഞ്ഞ മാസം കോട്ടയം മെഡിക്കല്‍ കോളജില്‍  പ്രസവത്തെ തുടര്‍ന്നു അണുബാധയേറ്റു യുവതിയും നാലു കുഞ്ഞുങ്ങളും മരിച്ചിരുന്നു.

Related posts