ഇവിടെ പഠനം സാധ്യമോ? ചാണകം ചവിട്ടി വിദ്യാര്‍ഥികള്‍;കൂട്ടിനു തെരുവുനായ്ക്കളും

ktm-schoolmathilമൂലമറ്റം: തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മൂലമറ്റം ഐഎച്ച്ഇപി സ്കൂളിന് ചുറ്റുമതില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മൂലമറ്റം പവര്‍ഹൗസിന്റെ നിര്‍മാണ വേളയില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും, നാട്ടുകാരുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വൈദ്യുതി ബോര്‍ഡ് നിര്‍മിച്ചതാണ് ഈ സ്കൂള്‍. മൂലമറ്റം പുളളിക്കാനം സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

അതിനാല്‍ ഇതുവരെ ഇവിടെ ചുറ്റുമതില്‍ പണിതിട്ടില്ല. വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കുമളി, വാഗമണ്‍, തങ്ങളുപാറ, കുരിശുമല, പുള്ളിക്കാനം തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് സര്‍വീസ് ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന്  വാഹനങ്ങളാണു ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. ഏതു സമയത്താണ് കുട്ടികള്‍ റോഡ് കടക്കാന്‍ എത്തുന്നതെന്ന് അറിയാന്‍ കഴിയാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടെ അപകടം സംഭവിക്കാം. തെരുവ് നായ്ക്കളുടെയും, വളര്‍ത്ത് മൃഗങ്ങളുടെയും ശല്യം രൂക്ഷമാവുകയും, സ്കൂള്‍ കോമ്പൗണ്ട് മൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറുകയും ചെയ്തു.

രാത്രി കാലങ്ങളില്‍ സ്കൂള്‍ വരാന്തയിലാണ് ഇവ കിടക്കുന്നത്. രാവിലെ ചാണകത്തില്‍ ചവിട്ടി വേണം കുട്ടികള്‍ക്ക് ക്ലാസില്‍ കയറാന്‍. മൃഗങ്ങളെ കൂടാതെ മനുഷ്യന്റെയും വാസസ്ഥലമാണ് സ്കൂള്‍ വരാന്ത. മദ്യപന്‍മാരും , കഞ്ചാവ് കച്ചവടക്കാരുമാണ് രാത്രിയിലെ താമസക്കാര്‍. മദ്യപിച്ച ശേഷം കുപ്പിയും, ഗ്ലാസും ഗ്രൗണ്ടില്‍ പൊട്ടിച്ചിടുകയും, ഭക്ഷണാവശിഷ്ടങ്ങള്‍ വാരി വിതറി ഇടുകയും ചെയ്യുന്നു. ഇതെല്ലാം കുട്ടികളുടെ സമാധാനപരമായ പഠനത്തിന് തടസമാകുന്നു.

ഇതിനു പുറമെ ഫുട്‌ബോള്‍ കളി മൂലം ക്ലാസ് റൂമുകള്‍ക്കും, മേല്‍ കുരയ്ക്കും കേടുപാടുകള്‍ സംഭവിക്കുന്നു. പന്ത് തട്ടി സ്കൂളിന്റെ ഷീറ്റുകള്‍ പൊട്ടിയതു മൂലം മഴയത്ത് ക്ലാസ് റൂമുകള്‍ നനഞ്ഞൊലിക്കുകയാണ്. വളര്‍ത്തു മൃഗങ്ങളുടെ ശല്യം ഇല്ലാതാക്കുന്നതിനായി അവയെ പിടിച്ച് കെട്ടാന്‍ പഞ്ചായത്ത് തീരുമാനം എടുത്തെങ്കിലും ഒന്നും നടപ്പായില്ല.  സ്കൂളിന് ചുറ്റുമതില്‍ തീര്‍ത്ത് അടവാക്കണമെന്ന് പറഞ്ഞ് നാലു വര്‍ഷമായി പഞ്ചായത്തില്‍ അപേക്ഷ കൊടുക്കുന്നതാണെന്നും, ഇതുവരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും പിടിഎ പറയുന്നു.

ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 127 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പടെ ഒന്‍പത് അധ്യാപകരുമുള്ള ഇവിടെ ഒരു നഴ്‌സറി സ്കുളും പ്രവര്‍ത്തിക്കുന്നുണ്ട്.   സ്കൂളും, സ്കൂള്‍ വക സ്ഥലവും മറ്റൊരാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവും, കേരള ഹൈക്കോടതി ഉത്തരവും നിലവിലുള്ളപ്പോഴാണ് ഈ സ്ഥിതി. പഞ്ചായത്ത് അധികൃതരോ വൈദ്യുതി ബോര്‍ഡോ സ്കൂളിന്റെ കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പി ടി എ അധികൃതര്‍.

Related posts