കണ്ണൊന്നു തെറ്റിയാല്‍! കാവാലം-ആറ്റുമാലി പാലം അപകടാവസ്ഥയില്‍; അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

ALP-PALAMമങ്കൊമ്പ്: അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥയെ തുടര്‍ന്നു കാവാലം-ആറ്റുമാലി പാലം അപകടാവസ്ഥയില്‍. ഏറെ പഴക്കമുള്ള പാലത്തിന്റെ മുകളിലത്തെ സ്ലാബുകള്‍ തകര്‍ന്ന് ഏതുനിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണ്. കാവാലം എന്‍എസ്എസ് സ്കൂളിനു സമീപത്തെ പാലത്തിന്റെ അപകടാവസ്ഥമൂലം വിദ്യാര്‍ഥികളാണ് കൂടുതല്‍ ഭീഷണി നേരിടുന്നത്.

എന്‍എസ്എസിനു പുറമെ ലിറ്റില്‍ ഫഌവര്‍ ഹൈസ്കൂള്‍, ഗവ. എല്‍പി സ്കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പിഞ്ചുകുട്ടികളടക്കം നൂറുകണക്കിനു വിദ്യാര്‍ഥികളും അധ്യാപകരുമാണ് ദിവസവും ഈ പാലത്തില്‍ക്കൂടി കടന്നുപോകുന്നത്. പാലത്തിന്റെ മുകളിലത്തെ സ്ലാബ് വൃത്താകൃതിയില്‍ അടര്‍ന്നുപോയിരിക്കുകയാണ്. തുരുമ്പിച്ച് എഴുന്നുനില്‍ക്കുന്ന കമ്പികളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ശേഷിക്കുന്ന ഭാഗത്തെ സ്ലാബ് ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. രാത്രികാലങ്ങളിലും പുലര്‍ച്ചെയും ഏറെയാളുകള്‍ ബോട്ടുജെട്ടിയിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പാലത്തില്‍ക്കൂടി യാത്രചെയ്യുന്നു.

വര്‍ഷങ്ങളായി പാലത്തിന്റെ അപകടാവസ്ഥ പലതവണ ഗ്രാമപഞ്ചായത്തധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയാകാത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.  കാലങ്ങളായി മാറിമാറി വന്ന ഭരണസമിതികള്‍ക്കും ഇതേ സമീപനം തന്നെയായിരുന്നു. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് കാവാലം കപ്പൂച്ചിന്‍ ആശ്രമത്തിന്റെ നേതൃത്വത്തിലാണ് കൃഷ്ണപുരം മുതല്‍ ലിസ്യുവരെ ആറ്റുതീരത്തുകൂടി നടപ്പാത നിര്‍മിച്ചത്.

ഇതോടനുബന്ധിച്ചു നിര്‍മിച്ച മുപ്പതോളം കോണ്‍ക്രീറ്റ് പാലങ്ങളിലൊന്നാണിപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഇതിനുശേഷം ഈ പാലങ്ങള്‍ക്കു സര്‍ക്കാര്‍ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. കാവാലം ജങ്കാര്‍ കടവുമുതല്‍ ആറ്റുമാലിവരെയുള്ള നടപ്പാതയും സഞ്ചാരയോഗ്യമല്ല. നടപ്പാത പുനര്‍നിര്‍മിക്കാനായി ബ്ലോക്ക് ഫണ്ടനുവദിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ നടന്നിരുന്നു. ഇതോടൊപ്പം പാലത്തിന്റെ ഉയരം കുറച്ച് അറ്റകുറ്റപ്പണികള്‍ നടത്താമെന്ന ആലോചനകളും നടന്നിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമായില്ല.

Related posts