അമ്പലപ്പുഴ: വിവാദമായ തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം വീണ്ടും ചർച്ചയാകുന്നു. എംഎൽഎമാരായ ജി. സുധാകരനും റെജി ചെറിയാനും തമ്മിൽ വാക്പോര് മുറുകിയതോടെയാണ് തീരദേശത്തിന്റെ ആവാസവ്യവസ്ഥ തന്നെ തകിടം മറിക്കുന്ന കരിമണൽ ഖനനം വീണ്ടും വാർത്താ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കുന്നത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് നൽകിയ ടെൻഡർപ്രകാരം ചവറ ഐആർഇഎൽ, കെഎംഎംഎൽ കമ്പനികളാണ് തോട്ടപ്പള്ളിയിൽനിന്ന് ജെസിബി ഉപയോഗിച്ചു നൂറു കണക്കിന് ലോഡ് കരിമണൽ കുഴിച്ചു കടത്തിയത്. ഇതിന്റെ മറവിൽ രാഷ്ട്രീയ നേതാക്കൾക്കടക്കം ലക്ഷങ്ങളാണ് കമ്പനികൾ നൽകിയത്.
തീരശോഷണത്തിനു കാരണമാകുന്ന ഈ കൊള്ളയ്ക്കെതിരേ കരിമണൽ ഖനന വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പന്തൽകെട്ടി നിരവധി സമരമുറകളാണ് നടത്തിയത്. തുടക്കത്തിൽ സിപിഎം ഒഴിച്ചു ധീവരസഭ അടക്കം വിവിധ രാഷ്ട്രീയ സംഘടനകൾ സമരരംഗത്തു നിലയുറപ്പിച്ചെങ്കിലും പിന്നീട് പലരും ഉൾവലിയുകയായിരുന്നു.
സമരരംഗത്തു നിലയുറപ്പിച്ച പ്രകൃതിസ്നേഹികളായ മുൻ നിര നേതാക്കൾ അടക്കം വിവിധ കേസിൽപ്രതികളായി. ഖനനം മാസങ്ങൾക്കു മുമ്പ് വരെ നടന്നിരുന്നു. കഴിഞ്ഞദിവസം കുട്ടനാട് എംഎൽഎ തോട്ടപ്പള്ളി പൊഴിമുഖം സന്ദർശിച്ചതിനെതിരേ അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ രംഗത്തുവന്നതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു.
ഇന്നലെ നിയമസഭയിലും സുധാകരൻ തോട്ടപ്പള്ളിയിലെ കരിമണൽ ഖനന അഴിമതി ചൂണ്ടികാട്ടിയിരുന്നു. അതേസമയം തോട്ടപ്പള്ളി സന്ദർശിച്ചത് പൊഴിമുറിച്ചു കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണേണ്ട ആലോചനക്കായാണെന്നാണ് റെജി ചെറിയാൻ പറഞ്ഞത്. അതേസമയം, കരിമണൽ ഖനനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു സമരസമിതി മുഖ്യമന്ത്രി വി.ഡി. സതീശനു നിവേദനം നൽകി.
