വെന്പായം: വിവിധ സ്ഥലങ്ങളിൽ താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സ്ത്രീയെ നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തു.
പത്തനംതിട്ട കുളനട ഞെട്ടൂർ ,സന്തോഷ് ഭവനിൽ കല.ടി.നായർ (54) ആണ് അറസ്റ്റിൽ ആയത്. 2012 മുതൽ 2017 വരെ വട്ടപ്പാറ ,വെമ്പായം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ചു വരവെ റെയിൽവെയിൽ ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം നൽകി 15 പവൻ സ്വർണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെ തുടർന്ന് 5 വർഷമായി മുങ്ങി നടന്ന സ്ത്രീയാണ് പിടിയിലായത്.
ആഡംബര വീടുകൾ വാടകയ്ക്ക് എടുത്ത്…
ഈ കാലയളവിൽ തന്നെ മറ്റു പലരിൽ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്.
തട്ടിപ്പു നടത്തി ഇവിടെ നിന്നും മുങ്ങിയ ഇവർ തൃശൂർ ജില്ലയിലെ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ ആഡംബര വീടുകൾ വാടകക്ക് എടുത്ത് താമസിക്കുകയും യാതൊരു യോഗ്യതകളുമില്ലാതെ വീടുകളുടെ കൺസ്ട്രക്ഷൻ ജോലികൾ ഏറ്റെടുത്തു ചെയ്തു കൊടുക്കുകയു മായിരുന്നു.
ഇതു കൂടാതെ പ്രായമായതും റിട്ടയർ ചെയ്തതുമായ ആൾക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂട്ടി കൊണ്ടുവന്നു കൂടെ താമസിപ്പിക്കുകയും അവരുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത സമയം ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു.
ഇതിനു മുൻപ് ചെങ്ങന്നൂർ, ഏറ്റുമാനൂർ , കായംകുളം തുടങ്ങിയ സ്ഥലങ്ങളിലും ഇവർ താമസിച്ചിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യാ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൾഫിക്കറിന്റെ നേതൃത്വത്തിൽ പാലോട് ഇൻസ്പക്ടർ സി.കെ. മനോജ്, സിപിഒ സുജു കുമാർ , വിനീത്, നസീഹത്ത്, റസിം എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.