പഞ്ചായത്ത് നഗരസഭയായപ്പോള്‍ തൊഴിലുറപ്പ് പദ്ധതി നിലച്ചു; മുക്കത്തെ 3200 കുടുംബങ്ങളുടെ ജീവിതം നരകതുല്യം

tvm-thozhilurappuമുക്കം: ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിയതിന്റെ ആഹ്ലാദം ഒരു ഭാഗത്ത് അലതല്ലുമ്പോള്‍ വര്‍ഷങ്ങളായി നിരവധി കുടുംബങ്ങളുടെ പട്ടിണിയകറ്റാന്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനം പാടെ നിലച്ചതിന്റെ ദുരിതത്തിലാണ് മുക്കം നഗരസഭയിലെ 3200 ലേറെ കുടുംബങ്ങള്‍. മുക്കം ഗ്രാമ പഞ്ചായത്തായിരുന്നപ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 3200 പേര്‍ക്ക് വര്‍ഷം ശരാശരി 75 തൊഴില്‍ ദിനങ്ങളെങ്കിലും ലഭിച്ചിരുന്നു. ചെറിയ വരുമാനമായിരുന്നുവെങ്കിലും തീര്‍ത്തും ദരിദ്രരായ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് ഈ തുക ഏറെ ആശ്വാസമായിരുന്നു.

ഓണം പോലുള്ള ആഘോഷ കാലത്ത് അല്ലലില്ലാതെ കുടുംബം കഴിയാന്‍ ഈ വരുമാനം അവര്‍ക്ക് ഏറെ ആശ്വാസവുമായിരുന്നു. പഞ്ചായത്ത് സംവിധാനം മുനിസിപ്പാലിറ്റി എന്ന പേരിലേക്ക് മാറിയതോടെ ഇവരുടെ എല്ലാ സ്വപ്‌നങ്ങളും അവസാനിച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്. രണ്ടര കോടിയോളം രൂപയാണ് ഓരോ വര്‍ഷവും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിരുന്നത്.

ഭര്‍ത്താക്കന്‍മാര്‍ മരണപ്പെട്ടവര്‍, മദ്യപാനം മൂലം വീട് ശ്രദ്ധിക്കാത്ത ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകള്‍ തുടങ്ങി ദുരിതമേറെ അനുഭവിക്കുന്ന ഒട്ടേറെ പേരാണ് പദ്ധതി ഇല്ലാതായതോടെ ഏറെ കഷ്ടത്തിലായത്. ഒരു വാര്‍ഡില്‍ 100 പേരെങ്കിലും ഇത്തരത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്.നഗരസഭയില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കുപകരം അയ്യങ്കാളി പദ്ധതിയാണ് നടപ്പാക്കാന്‍ കഴിയുന്നത്. നിലവിലെ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതിയോ പദ്ധതി രൂപരേഖയോ മുക്കം നഗരസഭയ്ക്കില്ല.

നിലവിലെ തൊഴിലുറപ്പ് തൊഴിലാളികളില്‍ പകുത പേരെ പോലും ഈ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിയില്ലെന്ന പ്രശ്‌നവുമുണ്ട്. ഫലത്തില്‍ നിര്‍ധനരായ 3200 കുടുംബങ്ങളുടെ അന്നം മുടങ്ങിയിരിക്കുകയാണ് മുക്കം നഗരസഭ. മുക്കം ടൗണിലെ കെട്ടിടങ്ങളുടെ പകിട്ടും റിയല്‍ എസ്റ്റേറ്റ് സ്വപ്‌നങ്ങളും മാത്രം കണ്ട് തീരുമാനമെടുത്തവരാണ് ഈ പാവം സ്ത്രീകളുടെ കണ്ണീരിന് മറുപടി പറയേണ്ടത്.

Related posts