കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗം; റേഡിയോഗ്രാഫര്‍മാരുടെ ഒഴിവ് 16, നട്ടംതിരിഞ്ഞ് രോഗികളും ജീവനക്കാരും

ktm-medicalcollegeഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍മാരുടെ ഒഴിവ് നികത്താന്‍ വൈകുന്നതോടെ റേഡിയേഷന്‍ വൈകി രോഗികള്‍ ഗുരുതരാവസ്ഥയിലാകുന്നു. നിലവില്‍ 16 റേഡിയോഗ്രാഫര്‍മാരുടെ ഒഴിവാണുള്ളത്. റേഡിയേഷനു മുന്നോടിയായി രോഗികളെ തയാറാക്കുകയും  റേഡിയേഷന്‍ ചെയ്യുന്നതുമായ കോബാള്‍ട്ട്, റേഡിയേഷന്‍ സിമുലേറ്റര്‍, ശരീരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ റേഡിയേഷന്‍ നടത്തുന്ന എച്ച്ഡിആര്‍ ബ്രാക്കി തെറാപ്പി, മോള്‍ഡ് റൂം, ലീനിയര്‍ ആക്‌സിലേറ്റര്‍ തുടങ്ങി നിരവധി ചികിത്സാ സംവിധാനങ്ങളുള്ള കാന്‍സര്‍ വിഭാഗത്തില്‍ നിലവില്‍ അഞ്ച് റേഡിയോഗ്രാഫര്‍മാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.

റേഡിയോളജി വിഭാഗത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു അറ്റൊമിക്ക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ കണക്കനുസരിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ 22 റേഡിയോഗ്രാഫര്‍മാര്‍ വേണ്ടിടത്താണ് അഞ്ച്് പേരുടെ സേവനം ലഭിക്കുന്നത്. 16 പേരുടെ ഒഴിവാണു ഇവിടെയുള്ളത്. ഇതു നിലവിലുള്ള റേഡിയോഗ്രാഫര്‍മാര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍നിന്നും നിരവധി രോഗികളാണ് കാന്‍സര്‍ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.  രോഗികളുടെ എണ്ണം വര്‍ധിക്കുകയും റേഡിയോഗ്രാഫര്‍മാരുടെ അഭാവം നേരിടുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് യഥാസമയം റേഡിയേഷന്‍ ലഭിക്കാതെ രോഗം മൂര്‍ച്ഛിച്ച് ആരോഗ്യ നില വഷളാകുന്നുണ്ട്.

ദൂരെ സ്ഥലങ്ങളില്‍ നിന്നും ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ റേഡിയേഷന്‍ തീയതി കാത്ത് ആശുപത്രിക്കു പുറത്ത് മുറി വാടയ്‌ക്കെടുത്തു താമസിക്കുകയാണ്. ഇതു വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.ചികിത്സയുടെ ഭാഗമായി വരുന്ന മരുന്നിനും  കുത്തിവയ്പിനുമൊക്കെ 2000രൂപ മുതല്‍  5000രൂപ വരെ വേണമെന്നിരിക്കെയാണ് റേഡിയേഷന്‍ കാത്ത് മുറി വാടയ്‌ക്കെടുത്തു താമസിക്കേണ്ടി വരുന്നത്. നിലവില്‍ കോബാള്‍ട്ട്, ലീനിയര്‍ ആക്‌സിലേറ്റര്‍, എച്ച്ഡിആര്‍ ബ്രാക്കി തെറാപ്പി എന്നീ റേഡിയേഷന്‍ വിഭാഗങ്ങളിലായി ഒരു ദിവസം 100 രോഗികള്‍ക്കു മാത്രമാണ് റേഡിയേഷന്‍ ചെയ്യുന്നത്. കുടുതല്‍ റേഡിയോഗ്രാഫര്‍മാരെ നിയമിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കാന്‍ കഴിയും.

എജി ഓഫീസില്‍ നിന്നും ഓഡിറ്റിനെത്തിയ സംഘം  കോടികളുടെ വിലപിടിപ്പുള്ള ചികിത്സാ സംവിധാനം കാന്‍സര്‍ വിഭാഗത്തില്‍ ഉണ്ടെങ്കിലും ജീവനക്കാരുടെ അഭാവം വളരെ വലുതാണെന്നും ഇക്കാരണത്താല്‍ രോഗികള്‍ക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ആറു റേഡിയോഗ്രാഫര്‍മാര്‍ ഇവിടെയുണ്ടായിരുന്നതാണ്. എന്നാല്‍ ഇവരില്‍ ഒരാളെ കൊല്ലം പാരിപ്പള്ളിയിലെ പുതിയ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഇതോടെയാണ് റേഡിയോഗ്രാഫര്‍മാരുടെ എണ്ണം അഞ്ചായി ചുരുങ്ങിയത്.

നിവലവില്‍ താല്‍കാലികമായി ആശുപത്രി വികസന സമിതി മുഖേന നാലു റേഡിയോഗ്രാഫര്‍മാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ താല്‍കാലികമായതിനാല്‍ ഇവരില്‍ പലരും കുടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ തയാറായിരിക്കുകയാണ്. 2010ല്‍ അറ്റൊമിക്ക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് റേഡിയോഗ്രാഫര്‍മാരെ നിയമിക്കുന്നതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കിയത് താല്‍കാലിക നിയമനത്തേയും ബാധിച്ചിട്ടുണ്ട്. അറ്റൊമിക്ക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ ലൈസന്‍സുള്ളവരെ മാത്രമേ റേഡിയോളജി വിഭാഗത്തില്‍ നിയമിക്കാവൂ എന്നാണ് ബോര്‍ഡിന്റെ ഉത്തരവ്. ലൈസന്‍സുള്ള റേഡിയോഗ്രാഫര്‍മാരുടെ അഭാവം നേരിടുന്നത് താല്‍കാലിക നിയമനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Related posts