ചക്കിട്ടപാറ ഇരുമ്പയിര് ഖനനം; സുധീരന്റെ വിമര്‍ശനത്തിനു പിന്നാലെ വിശദീകരണവുമായി സിപിഎം

KKD-SUDHEERANപേരാമ്പ്ര: ചക്കിട്ടപാറ ഇരുമ്പയിര് ഖനനമേഖലയില്‍ ഇന്നലെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ സന്ദര്‍ശനം നടത്തിയതോടെ വിവാദം വീണ്ടും കത്തുന്നു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അടച്ച പ്രശ്‌നം സിപിഎം വീണ്ടും തുറക്കാന്‍ ശ്രമിക്കുന്നതിനെതിരേ രുക്ഷവിമര്‍ശനമാണ് സുധീരന്‍ ഇന്നലെ ഉയര്‍ത്തിയത്. പ്രാദേശികമായി ഖനനത്തിനു അനുകൂല നിലപാടുകളും രഹസ്യപ്രചരണങ്ങളും നടത്തിക്കൊണ്ടിരുന്നവര്‍ മേഖലയിലുണ്ട്. ഇവര്‍ പണം കൊടുക്കല്‍വാങ്ങല്‍ നടത്തിയിട്ടുണ്ടെങ്കില്‍ പരിപാടി നടക്കില്ലെന്നു സുധീരന്‍ തുറന്നടിച്ചു.

അതേസമയം സുധീരന്റെ വരവോടെ വിഷയത്തിന്റെ ഗതിമാറുമെന്നു കണക്കു കൂട്ടിയ സിപിഎം പേരാമ്പ്ര ഏരിയാ കമ്മിറ്റി പ്രശ്‌നത്തിലുള്ള തങ്ങളൂടെ നിലപാട് വിശദീകരിക്കുന്ന പത്രക്കുറിപ്പ് ഇന്നലെ തന്നെ ഇറക്കുകയും ചെയ്തു. ജനങ്ങള്‍ക്കെതിരാകുന്നതിനാല്‍ ചക്കിട്ടപാറയില്‍ ഇരുമ്പയിര്‍ ഖനനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശ്‌നത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ദുഷ്പ്രചരണങ്ങള്‍ ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നുമാണ് പത്രക്കുറിപ്പില്‍ ഏരിയാ സെക്രട്ടറി എന്‍.പി. ബാബു ആവശ്യപ്പെട്ടത്.

എംഎസ്പിഎല്‍ കമ്പനിയുടെ പ്രതിനിധി കോഴിക്കോട്ട് പത്രസമ്മേളനം നടത്തി ചക്കിട്ടപാറ ഇരുമ്പയിര് ഖനനവുമായി തങ്ങള്‍ മുന്നോട്ടു പോകുമെന്നു അവകാശപ്പെട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് ചക്കിട്ടപാറ പ്രദേശവാസികള്‍ കാണുന്നത്.  ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഖനനം നടത്താന്‍ അനുമതി നല്‍കരുതെന്ന തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന ശക്തമായ നിര്‍ദേശം കെപിസിസി പ്രസിഡന്റ് മുന്നോട്ടുവച്ചത്. ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് പല പദ്ധതികള്‍ക്കെതിരെയും ജനങ്ങള്‍ തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചക്കിട്ടപാറ ഇരുമ്പയിര് ഖനനം സംബന്ധിച്ച് ആധികാരികമായ പഠനം നടന്നതായി അറിവില്ല. ഖനനം  നടപ്പിലായാലുണ്ടാകുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനുള്ള ശ്രമം വിലപ്പോവില്ല. ഖനനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ആഘാത പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വ്യക്തമായ പഠനവും നിരീക്ഷണവും അനിവാര്യമാണ്. ഖനനം നടന്നാല്‍ മേഖലയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും. കുടിവെള്ള സ്രോതസുകള്‍ നശിക്കും. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴൊക്കെ എംഎസ്പിഎല്‍ കമ്പനിക്കു ചക്കിട്ടപാറയില്‍ ഇരുമ്പയിര്‍ ഖനനം നടത്തണമെന്ന ആഗ്രഹമുണ്ടാകുന്നതിലെ താത്പര്യങ്ങള്‍ സംശയത്തിനിടയാക്കുന്നതാണെന്നും സുധീരന്‍ ആരോപിച്ചിരുന്നു.

Related posts