നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല് അപൂര്‍വ്വം ചില വീടുകളിലും പൊതുസ്ഥലങ്ങളിലുമായി ഒതുങ്ങി. ഊഞ്ഞാലുമായി ബന്ധപ്പെട്ട് പണ്ട് കാലത്ത് ധാരാളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു. ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതല്‍ സമയം ആടി പറക്കുക, ഏറ്റവും ഉയരത്തിലെത്തി ഇലതൊട്ടുവരിക തുടങ്ങിയവ.
ഓണപ്പാട്ടുകള്‍ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഒരോര്‍മ്മയാണ്. നാട്ടില്‍ നിന്നും മരങ്ങള്‍ വെട്ടി മാറ്റി മണ്ണായ മണ്ണിലെല്ലാം കോണ്‍ക്രീറ്റ് സൗധങ്ങളുയര്‍ന്നപ്പോള്‍ വീട്ടുമുറ്റത്തുനിന്നും ഊഞ്ഞാലും അപ്രത്യക്ഷമായി. ഇത്തരം ആഘോഷങ്ങള്‍ മറഞ്ഞതോടെ ഇന്നത്തെ തലമുറയ്ക്ക് പഴയകാല ഓണത്തിന്റെ പ്രൗഢി ആസ്വാദിക്കാന്‍ കഴിയാതെയായി. മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കുന്ന അല്ലെങ്കില്‍ ടിവിയില്‍ കാണുന്ന പഴയയോണക്കാലസ്മൃതികളില് മാത്രമായി കുട്ടികള്‍ക്ക് ഊഞ്ഞാല്.
പണ്ടൊക്കെ ഓണം പടിവാതിക്കലെത്തിയാലുടന് വീടുകളില്‍ ഊഞ്ഞാലിടും കുട്ടികള്‍ക്ക് മത്സരിച്ച് ആടാനും പാടാനുമായി, ഇന്നത്തെ തലമുറ പേരിനെങ്കിലും ഊഞ്ഞാലാടുന്നത് സ്കൂളുകളിലും കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും നടത്തുന്ന ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വേണ്ടി മാത്രം. തു യും മുക്കുറ്റിയും അത്തവുംപോലെ, വയലേലകളും തൊടിയും ഓണതുമ്പികളും ഓണകളികളും പോലെ മലയാളിയുടെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ചുവയ്ക്കാം ഊഞ്ഞാലിനേയും.