പരവൂർ: ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഇനി മുതൽ വളരെ എളുപ്പത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ രാജ്യത്ത് വരുന്നു.ഉപയോക്താക്കളുടെ ഫോണിലും വ്യാപാരികളുടെ പോസ് മെഷീനുകളിലും ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും പണമിടപാട് സാധ്യമാക്കുന്ന ഓഫ്ലൈൻ ടാപ്പ് ആൻഡ് പേ സംവിധാനമാണ് ഇന്ത്യ ആരംഭിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിജിറ്റൽ പേയ്മെന്റ്് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ പുതിയ വിപ്ലവകരമായ മാറ്റം
.നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമായിട്ടുള്ള ടാപ്പ് ആൻഡ് പേ സൗകര്യത്തിന് സമാനമായാണ് ഈ സംവിധാനവും പ്രവർത്തിക്കുന്നത്. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഓഫ്ലൈൻ ഇടപാടുകൾ നടപ്പിലാക്കുന്നത്. ഉപയോക്താക്കൾ തങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യതയുള്ള സമയത്ത് യുപിഐ ലൈറ്റ് വാലറ്റിൽ പണം നിറച്ചു വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ വാലറ്റിൽ പണം സജ്ജമാക്കിയ ശേഷം, എൻഎഫ്സി സൗകര്യമുള്ള സ്മാർട്ട്ഫോണുകൾ അനുയോജ്യമായ പോസ് മെഷീനിൽ ടാപ്പ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പണമടയ്ക്കാൻ സാധിക്കും.
യുപിഐ ലൈറ്റ് വാലറ്റിൽ പ്രീലോഡ് ചെയ്തിരിക്കുന്ന തുകയിൽ നിന്നാണ് പണം ഈടാക്കുന്നത് എന്നതിനാൽ ഈ ഇടപാടുകൾ നടത്തുന്നതിനായി ഉപയോക്താക്കൾ പ്രത്യേകം യുപിഐ പിൻ നമ്പർ നൽകേണ്ടതില്ല എന്ന പ്രത്യേകതയുമുണ്ട്.സെല്ലുലാർ നെറ്റ്വർക്ക് വൻതോതിൽ തടസപ്പെടുന്ന വലിയ കെട്ടിടങ്ങൾ, വിമാനങ്ങൾ, ഭൂഗർഭ മെട്രോ സ്റ്റേഷനുകൾ, നെറ്റ്വർക്ക് കവറേജ് കുറഞ്ഞ ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ പുതിയ സംവിധാനം വലിയ രീതിയിൽ ആശ്വാസകരമാകും. ഈ ഓഫ്ലൈൻ രീതി വഴി ഒരേസമയം 2,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻപ് പുറത്തിറക്കിയ യുപിഐ ലൈറ്റ് എക്സ് സംവിധാനം രണ്ട് ഫോണുകൾ തമ്മിലുള്ള ഇടപാടുകൾക്ക് മാത്രമാണ് സഹായകരമായിരുന്നതെങ്കിൽ, പുതിയ ഫീച്ചർ കൂടുതൽ വ്യാപാരികളിലേക്ക് സേവനം എത്തിക്കാൻ സഹായിക്കും. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ അംഗീകരിച്ച പോസ് മെഷീനുകളുള്ള ഏത് കടയിലും ഇനി ഇന്റർനെറ്റില്ലാതെ പണമടയ്ക്കാം. പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട അന്തിമ നിർദേശങ്ങളും വാലറ്റ് പരിധികളും റിസർവ് ബാങ്കും എൻപിസിഐയും ഉടൻ തന്നെ ഔദ്യോഗികമായി പുറത്തിറക്കും.
