പരവൂർ: ദേശീയപാതകളിലെ യാത്രകൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ രാജ്മാർഗ് യാത്രയിൽ ഡിജിറ്റൽ ലോക്കൽ പാസ്, മാർഗമിത്ര സഹായ കേന്ദ്രം എന്നീ രണ്ട് പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി. ടോൾ പ്ലാസകളിൽ നേരിട്ടെത്തി നിര നീളുന്ന ലൈനുകളിൽ നിൽക്കാതെ തന്നെ യാത്രാ പാസുകൾ വാങ്ങാനും തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാനും ഈ സാങ്കേതിക മുന്നേറ്റം സഹായിക്കും.
സ്ഥിരമായി ദേശീയപാത വഴി സഞ്ചരിക്കുന്ന പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായിരിക്കും ഡിജിറ്റൽ ലോക്കൽ പാസ്. നിർദിഷ്ട ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വ്യക്തികൾക്കാണ് ഈ പ്രതിമാസ പാസിന് അപേക്ഷിക്കാൻ അർഹതയുള്ളത്. മുൻപ് രേഖകൾ നേരിട്ട് നൽകേണ്ടിയിരുന്ന സ്ഥാനത്ത് ഇനിമുതൽ ആപ്പ് വഴി പൂർണമായും ഓൺലൈനായി അപേക്ഷിക്കാം. വിഎച്ച്എൻ ഡാറ്റാബേസ്, ഡിജിലോക്കർ, ഫാസ്ടാഗ്, ജിഐഎസ് സാങ്കേതികവിദ്യ എന്നിവയുമായി ആപ്പിനെ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കൃത്യമായ വിലാസവും വാഹന വിവരങ്ങളും യാന്ത്രികമായി തത്സമയം പരിശോധിക്കപ്പെടും.
ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡിലുള്ള മുണ്ട്ക-ബക്കർവാല ടോൾ പ്ലാസയിലാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. യാത്രയ്ക്കിടയിൽ ദേശീയപാത ഉപയോക്താക്കൾ നേരിടുന്ന സംശയങ്ങൾക്കും പരാതികൾക്കും വേഗത്തിൽ പരിഹാരം കാണാനാണ് മാർഗമിത്ര എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായ കേന്ദ്രത്തിന് രൂപം നൽകിയിട്ടുള്ളത്. ശബ്ദ സന്ദേശങ്ങളായോ ടെക്സ്റ്റ് സന്ദേശങ്ങളായോ ഉപയോക്താക്കൾക്ക് തങ്ങളുടെ ചോദ്യങ്ങൾ എഐ അസിസ്റ്റന്റിനോട് ചോദിക്കാവുന്നതാണ്.
ബഹുഭാഷാ പിന്തുണയുള്ള ഈ സംവിധാനം വഴി ഫാസ്ടാഗ് സേവനങ്ങൾ, ടോൾ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും റോഡ് സുരക്ഷാ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും സാധിക്കും.രാജ്മാർഗ് യാത്ര ആപ്പിലൂടെ സമർപ്പിക്കുന്ന പരാതികളുടെ നിലവിലെ വിവരങ്ങൾ തത്സമയം അറിയാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
അനാവശ്യ കടലാസ് ഉപയോഗവും ടോൾ ബൂത്തുകളിലെ കാത്തുനിൽപ്പും ഒഴിവാക്കുന്നത് വഴി സമയം വൻതോതിൽ ലാഭിക്കാൻ കഴിയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തുടനീളമുള്ള നാഷണൽ ഹൈവേകളിൽ വരും ദിവസങ്ങളിൽ ഈ പുതിയ സേവനങ്ങൾ പൂർണതോതിൽ ലഭ്യമാക്കാനാണ് അഥോറിറ്റി ലക്ഷ്യമിടുന്നത്.
- എസ്. ആർ. സുധീർ കുമാർ
