ഗതാഗതക്കുരുക്കൊഴിയാതെ വാഴക്കുളം ടൗണ്‍

tcr-blockവാഴക്കുളം: അശാസ്ത്രീയ  ഗതാഗത സംവിധാനവും  വാഹന പാര്‍ക്കിംഗും  മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് വാഴക്കുളം ടൗണിനെ  വീര്‍പ്പുമുട്ടിക്കുന്നു. രാവിലെയും  വൈകുന്നേരവും അതിരൂക്ഷമായ ഗതാഗതപ്രശ്‌നങ്ങളാണ്  ടൗണില്‍ അനുഭവപ്പെടുന്നത്.  വ്യാപാര സ്ഥാപനങ്ങളിലെ തിരക്കും കൂടിയാകുമ്പോള്‍ ശ്വാസം മുട്ടുന്ന അവസ്ഥയാണു ടൗണില്‍.

മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ പ്രത്യേകിച്ച് വാഴക്കുളം ടൗണില്‍ തന്നെ നിത്യേനയെന്നോണം അപകടവും പതിവാണ്. ടൗണിന്റെ കിഴക്കേഭാഗത്തും പടിഞ്ഞാറുഭാഗത്തും മാത്രമാണ് റോഡിനു വീതിയുള്ളത്. ഇതില്‍ പടിഞ്ഞാറുഭാഗത്ത് റോഡിനിരുവശവും  നാഷണല്‍ പെര്‍മിറ്റ് ലോറികളും  കിഴക്കുഭാഗം വരെയുള്ള സ്ഥലങ്ങളുടെ ഇരുവശവും  ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും കൈയടക്കുകയാണ്.

ബസ് സ്റ്റോപ്പുകളോടനുബന്ധിച്ചാണ് ഓട്ടോ പാര്‍ക്കിംഗ് ഉള്ളത്. ഓട്ടം കുറവായാല്‍ എല്ലാ വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നതോടെ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുകയാണ്. ഇരുവശങ്ങളിലുമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കു നടുവിലൂടെയാണ് ഇരുദിശകളിലേക്കുമുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ചിലയിടങ്ങളില്‍ പരസ്യബോര്‍ഡുകളും മറ്റും നടപ്പാതയിലേക്കു തള്ളിനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കു പലപ്പോഴും റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ടതായും വരുന്നു.

വണ്‍വേയിലൂടെ വന്നു മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന ബസുകളുടെയും കല്ലൂര്‍ക്കാട്, കാവന ഭാഗങ്ങളില്‍ നിന്നെത്തുന്ന ബസുകളുടെയും  ടൗണ്‍ പ്രവേശനം പലപ്പോഴും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. പൈനാപ്പിള്‍ മാര്‍ക്കറ്റിലേക്കും  വെയ്ബ്രിഡ്ജിലേക്കും തിരികെയുള്ള ലോറികളുടെ സഞ്ചാരം പ്രശ്‌നം ഗുരുതരമാക്കുന്നു. ടൗണിലെത്തുന്ന ബസുകള്‍ക്ക് ഇതരപ്രദേശങ്ങളിലേക്കാള്‍ അമിതവേഗതയാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.   ദീര്‍ഘദൂര ബസുകള്‍ പലപ്പോഴും സീബ്രാലൈബനുകളില്‍ നിര്‍ത്തി ആളുകളെ കയറ്റിയിറക്കുന്നുണ്ട്. സീബ്രാലൈനില്‍ റോഡ് മുറിച്ചു കടക്കുന്ന ആളുകളെ നീണ്ട ഹോണ്‍ മുഴക്കി ഭയപ്പെടുത്തി അമിതവേഗതയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും പതിവ് കാഴ്ചയാണ്.

ടൗണിനു മധ്യത്തിലുള്ള പഞ്ചായത്ത്  ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് യഥാസമയം രേഖപ്പെടുത്തി ബസുകള്‍ പോകണമെന്ന നിയമവും  പലപ്പോഴും പാലിക്കപ്പെടുന്നില്ല. പഞ്ചിംഗ് സ്റ്റേഷന്റെ പ്രവര്‍ത്തനവും നിലച്ചതോടെ  നിയന്ത്രണമില്ലാതെ ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. ഇതേ തുടര്‍ന്ന് സ്റ്റാന്‍ഡിനു മുന്‍വശത്തായി മറ്റൊരു ബസ് സ്റ്റോപ്പുകൂടി അനധികൃതമായി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഓട്ടോ സ്റ്റാന്‍ഡുകള്‍  പുന:ക്രമീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ക്കുള്ള പഞ്ചിംഗ് സംവിധാനം കര്‍ശനമാക്കുക, പ്രധാന കവലകളില്‍ ട്രാഫിക് നിയന്ത്രണത്തിന് സ്ഥിരം സംവിധാനങ്ങള്‍ നടപ്പാക്കുക, ഇരുവശങ്ങളിലുമുള്ള  വാഹന പാര്‍ക്കിംഗ് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് വാഹനക്കുരുക്ക് ഒഴിവാക്കാന്‍ ഉയര്‍ന്നിട്ടുള്ളത്.

വെയ്ബ്രഡ്ജില്‍നിന്നു വാഹനങ്ങള്‍  ടൗണിലേക്ക് നേരിട്ട് പ്രവേശിക്കാതെ ബൈപ്പാസ്  റോഡിലേക്കിറങ്ങാന്‍ സംവിധാനമൊരുക്കുന്നതും ടൗണിന്റെ പടിഞ്ഞാറേ ഭാഗത്തു പാര്‍ക്കുചെയ്യുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ  ഇരുവശത്തുള്ള പാര്‍ക്കിംഗ്  ഒഴിവാക്കി പാര്‍ക്കിംഗ് ഗ്രൗണ്ടിലാക്കുന്നതും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍   സഹായിക്കും. അമിതവേഗതയില്‍ ടൗണില്‍ പ്രവേശിക്കുന്ന സ്വകാര്യ ബസുകള്‍ക്കും ഇതരവാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറാകണമെന്നും ആവശ്യമുയരുന്നുണ്ട്.

സ്വകാര്യബസുകള്‍ക്ക് നിലവിലുള്ള വണ്‍വേ സംവിധാനം ഗതാഗതപ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊടുപുഴ-മൂവാറ്റുപുഴ   പാതയുടെ മധ്യഭാഗവും  പൈനാപ്പിള്‍ കച്ചവടകേന്ദ്രവുമായ വാഴക്കുളം ടൗണിന് ബൈപ്പാസ് ഗതാഗത സംവിധാനം അനിവാര്യമായിരിക്കുകയാണ്. രണ്ടുകിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ നിലവില്‍ ടൗണ്‍ വികസിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ശബരി റെയില്‍പ്പാതയ്ക്കു  സമാന്തരമായി  വാഴക്കുളം  ടൗണിന് ബൈപ്പാസ് അനിവാര്യമാണ്. ടൗണിന്റെ വികസനത്തിനനുസരിച്ചു ദീര്‍ഘവീക്ഷണത്തോടെ ബൈപ്പാസ് റോഡുകള്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.

Related posts