ലിന്റീഷ് ആന്റോ
മാള: കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീര്‍ഥകേന്ദ്രത്തിന്റെ സമീപത്തുള്ള അന്നാസ് ഫാമില്‍ എത്തുന്നവര്‍ക്ക് ഒരു കാഴ്ചബംഗ്ലാവില്‍ എത്തുന്ന പ്രതീതിയാണ്. കാരണം സെബി പഴയാറ്റില്‍ എന്ന ഫാം ഉടമ ഇവിടെ വളര്‍ത്തുന്നതു നിരവധിയായ മൃഗങ്ങളേയും പക്ഷികളേയുമാണ്.സെബിയുടെ പുരയിടത്തിനോടു ചേര്‍ന്നുള്ള 10 ഏക്കര്‍ ഭൂമിയില്‍ വളരാത്ത മൃഗങ്ങളോ, പച്ചക്കറികളോ ഇല്ലെന്നു തന്നെ പറയാം. 45 കറവപ്പശുക്കള്‍, 15 കിടാക്കള്, എണ്‍പതോളം ആടുകള്‍, നിരവധിതരം മത്സ്യങ്ങള്‍, വാത്തകള്‍, 3000 കോഴികള്‍, 400 താറാവ്, 500 കാടക്കോഴികള്‍, 15 എമു, ഗിനിക്കോഴികള്, മുയലുകള്‍, കളക്കങ്ങള്, ഗിനിപിഗ്, പ്രാവുകള്‍, അങ്കക്കോഴികള്‍ തുടങ്ങിയവയ്ക്കൊപ്പം ചെട്ടിമല്ലി തോട്ടം, പച്ചമുളക്, വഴുതന, കുമ്പളം, പാവലം, വെണ്ട, വാഴ, തെങ്ങ്, മാവുകള്‍, വളര്‍ത്തുപുല്ല് തുടങ്ങിയവയുടെ കൃഷിയും ഇവിടെ ഭംഗിയായി നടക്കുന്നു.
ഒരു കര്‍ഷകന്റെ മകനായി ജനിച്ചുവളര്‍ന്ന സെബിക്കു ചെറുപ്പം മുതല്‍ കൃഷിയോട് നല്ല താത്പര്യമായിരുന്നു. എന്നാല്‍ കോളജ് വിദ്യാഭ്യാസത്തിനുശേഷം അന്നത്തെ എല്ലാ ചെറുപ്പക്കാരേയും പോലെ സെബിയും ഒരു ജോലിക്കായി നാടുവിട്ടു. ഡല്‍ഹി, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ നാടുകളില്‍ 30 വര്‍ഷങ്ങള്‍ ചെലവിട്ടശേഷമാണ് തന്റെ തറവാട്ടിലേക്കു കുടുംബസമേതം തിരിച്ചെത്തിയത്. ഇതിനിടയില്‍ തന്റെ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കാനായി കുറച്ചുനാള്‍ നാട്ടില്‍ ചെലവിട്ടിരുന്നു. യൂറോപ്പിലെ ജീവിതമാണ് തന്നെ കൃഷിയിലേക്കു കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സെബി പറഞ്ഞു. നമ്മുടെ നാട്ടില്‍ കര്‍ഷകനെ ഒന്നിനും കൊള്ളാത്തവനായി സമൂഹം കണ്ടിരുന്നതില്‍നിന്നും വളരെ വ്യത്യസ്തമായിരുന്നു യൂറോപ്പിലെ അനുഭവം. അവിടെ കര്‍ഷകനെ വളരെ ആദരവോടെയാണ് സമൂഹവും സര്‍ക്കാരും കാണുന്നത്. കര്‍ഷകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കുന്നതിലും അവിടത്തെ സര്‍ക്കാരുകള്‍ വളരെ പോസിറ്റീവായ സമീപനം സ്വീകരിക്കുന്നു.
11 വര്‍ഷങ്ങള്‍ക്കുമുമ്പ് സെബി യൂറോപ്പിലായിരിക്കുന്ന കാലഘട്ടത്തില്‍തന്നെ കുടുംബവീടിനോടു ചേര്‍ന്ന് അന്നാസ് എന്ന ഫാം ആരംഭിച്ചിരുന്നു. അന്നു സെബിയുടെ ചില സുഹൃത്തുക്കളാണ് ഫാം നടത്തിയിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കുടുംബത്തോടൊപ്പം നാട്ടില്‍ വന്ന് സ്ഥിരതാമസമാക്കിയ സെബി പിന്നീട് ഒരു യഥാര്‍ഥ കര്‍ഷകനായി മാറുകയായിരുന്നു. ഈ മാറ്റമാണ് സെബിയെ സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്കാരത്തിലേക്ക് എത്തിച്ചത്. ഇതിനുമുമ്പും ഈ യുവകര്‍ഷകനെ തേടി നിരവധി പുരസ്കാരങ്ങള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച കര്‍ഷകര്‍ക്കു നല്കുന്ന ഡോ. അംബേദ്കര്‍ സേവാശ്രീ അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ്, മാള ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ്, മാള ഗ്രാമപഞ്ചായത്ത് സംയോജിത കര്‍ഷകനുള്ള അവാര്‍ഡ്, ഹരിതശ്രീ അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ്.നഴ്സായ ഭാര്യ മിനിയും മൂന്നാംക്ലാസ് വിദ്യാര്‍ഥിയായ മകന് ബില്ട്ടനും സെബിക്കു പന്തുണയുമായുണ്ട്.
ഏഴു ജോലിക്കാരും സ്ഥിരം തൊഴിലാൡകളായി ഇവിടെയുണ്ട്. മിനിയാണ് ഫാമിന്റെ ഓഫീസ് ജോലികളെല്ലാം നോക്കുന്നത്. അമ്മയാണ് തന്റെ വഴികാട്ടിയെന്നും അമ്മയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഫാമിന് അന്നാസ് എന്നു പേരു നല്‍കിയതെന്നും സെബി പറഞ്ഞു. ജേഴ്സി, എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട പശുക്കളാണ് സെബിക്കുള്ളത്. 350 ലിറ്റര്‍ പാല് ദിവസവും ലഭിക്കും. ഇതില്‍ ഭൂരിപക്ഷവും ഫാമില്വച്ചുതന്നെ വിറ്റഴിക്കപ്പെടുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. മെഷീന് ഉപയോഗിച്ചുള്ള കറവ രാവിലെ അഞ്ചിനു തുടങ്ങുമ്പോഴേക്കും പാല് വാങ്ങാനെത്തുന്നവരുടെ തിരക്കും ആരംഭിക്കും. ബാക്കിയുണ്ടാകുന്ന പാല് സൊസൈറ്റിയിലും വില്‍ക്കും. തൈര്, വെണ്ണ, നറുനെയ്യ്, മോര് തുടങ്ങിയ ഉപോത്പന്നങ്ങളും സെബി നിര്‍മിച്ചു വില്പന നടത്തുന്നുണ്ട്.
പശുക്കള്‍ക്ക് ആവശ്യമായ ചോളം മുളപ്പിച്ചു നല്കുന്നതിനു ഹൈഡ്രോ പോളിനിക്സ് യന്ത്രം വാങ്ങി സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ക്ഷീരകര്‍ഷകനും സെബിയാണ്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഈ യന്ത്രം സ്ഥാപിച്ചത്. പശുക്കളുടെ ഭക്ഷണം കഴിഞ്ഞ് ബാക്കിവരുന്നത് ഒഴുകിയെത്തുന്നത് കുളത്തിലേക്കാണ്. ഈ കുളത്തിലാണ് മത്സ്യകൃഷി. അതിനാല്‍ മത്സ്യങ്ങള്‍ക്കു മറ്റു തീറ്റ വാങ്ങിക്കൊടുക്കേണ്ട ആവശ്യം വരുന്നില്ല. താറാവുകള്‍ നീന്തിക്കളിക്കാനും ഈ കുളം ഉപയോഗിക്കുന്നു. നാടന്‍ താറാവുകളും ബ്രോയിലര്‍ താറാവുകളും ഇവിടെയുണ്ട്. പശുവിന് തൊഴുത്തിലെ വെയ്സ്റ്റ് മണ്ണിര കംപോസ്റ്റായും ബയോഗ്യാസ് പ്ലാന്റിനായും ഉപയോഗിക്കുന്നതിനാല്‍ ഒന്നുംതന്നെ ഇവിടെ നഷ്ടമാകുന്നില്ല.
ചാണകം ഉണക്കി ചാക്കുകളിലാക്കി നല്കുന്നതിനാല് നല്ല വില ലഭിക്കുന്നുണ്ടെന്നും സെബി പറഞ്ഞു. പശുക്കളെ കുളിപ്പിക്കുന്ന വെള്ളം പറമ്പിലെ തോടുകളിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ വൃക്ഷങ്ങള്‍ക്കു മറ്റു വളങ്ങളൊന്നും ചെയ്യേണ്ടിയും വരുന്നില്ല. അക്വാപോണിക്സ് മത്സ്യകൃഷിയും സെബി ഇവിടെ പരീക്ഷിക്കുന്നുണ്ട്. രണ്ട് കുളങ്ങളിലും ഒരു ടാങ്കിലുമായി നിരവധി തരം മത്സ്യങ്ങളെയാണ് സെബി വളര്‍ത്തുന്നത്. കട്ടഌ മൃഗാല്‍, റോവ്, ആസാം വാള, സൈപ്പര്നസ്, നട്ടര്‍, ഫിലോപ്പി, വരാല് തുടങ്ങിയ ഇതില്‍ ചിലതുമാത്രം. 15 എമുകളാണ് ഫാമിലെ ഏറ്റ വും മനോഹരമായ കാഴ്ച. ഏഴുതരം ധാന്യങ്ങള്‍ ചേര്‍ത്തു നല്കുന്ന രീതിയാണ് ഇവയുടെ കരുത്ത്. ഇവയുടെ മുട്ടയ്ക്കും ഇറച്ചിക്കും നല്ല ഡിമാന്‍ഡാണ്. ജമുനാപ്യാരി, മലബാറി, നാടന്‍ എന്നീ വിഭാഗങ്ങളിലുള്ള ആടുകളും സെബിയുടെ ഫാമിലുണ്ട്.
കാട, മുട്ടക്കോഴി, നാടന്‍ കോഴി, എന്നിവയെ വളര്‍ത്തുന്നതിനോടൊപ്പം കുഞ്ഞുങ്ങളെ വിരിയിച്ച് വില്പനയ്ക്കു നല്‍കുന്നതും ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെയെത്തുന്ന കൃഷിപ്രേമികള്ക്കായി ഒരു മാതൃകാ കൃഷിത്തോട്ടവും ചെടിത്തോട്ടവും സെബി ഒരുക്കിയിട്ടുണ്ട്. കൃഷിയെക്കുറിച്ച് പഠിക്കാന്‍ എത്തുന്ന കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അന്നാസ് ഫാം ഒരു പാഠശാലകൂടിയാണ്. അതിനാല്‍തന്നെ ദിനംപ്രതി ഇവിടെ എത്തുന്നതും നിരവധി പേരാണ്.കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്നമായ വിപണി, ഒരു പ്രശ്നമല്ലെന്നു സെബി പറയുന്നു. അന്നാസ് ഫാമില്‍ എത്തിയാല്‍ തങ്ങള്‍ക്ക് ആവശ്യമായ എന്തും ലഭിക്കും എന്നതിനാല്‍ ഇവിടത്തെ ഉത്പന്നങ്ങള്‍ ഇവിടെതന്നെ വില്പന നടത്താന്‍ സെബിക്കു സാധിക്കുന്നുണ്ട്. സമ്മിശ്ര കൃഷിയായതിനാല്‍ തൊഴിലാളികളെ ഒരു പണി കഴിയുമ്പോള്‍ മറ്റൊന്നിലേക്കു തിരിച്ചുവിടാനും സെബിക്കു സാധിക്കുന്നു.
ഇപ്പോഴും കൃഷി സംബന്ധമായ എല്ലാ സെമിനാറുകളിലും പങ്കെടുത്തു ക്ലാസുകള്‍ ശ്രദ്ധിക്കാന്‍ സെബി ശ്രമിക്കാറുണ്ട്. കൂടാതെ യുട്യൂബ്, ഇന്റര്‍നെറ്റ് എന്നിവയുടെ സഹായവും പുതിയ അറിവുകള്‍ക്കായി സെബി തേടുന്നു. ഒരു കൃഷി നടത്തി വര്‍ഷത്തില്‍ അതിന്റെ ലാഭം നോക്കിയിരിക്കുന്ന കൃഷിരീതിയില്‍നിന്നു മാറി സമ്മിശ്ര കൃഷിയിലേക്കു ഇറങ്ങാന്‍ കേരളത്തിലെ കര്‍ഷകര്‍ തയാറാകണമെന്നു സെബി നിര്‍ദേശിക്കുന്നു. ഒരു ലുങ്കിമുണ്ട് മാത്രം ഉടുത്ത് കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെടുന്ന കര്ഷകനില്നിന്നും വ്യത്യസ്തനായി മാന്യമായ വസ്ത്രം ധരിച്ച് കൃഷി ചെയ്യുന്ന കര്‍ഷകനിലേക്കു നമ്മുടെ സമൂഹം മാറേണ്ടത് ആവശ്യമാണെന്നും ഇതുവഴി യുവതലമുറയെ ഇതിലേക്കു കുറച്ചെങ്കിലും ആകര്‍ഷിക്കാന്‍ കഴിയുമെന്നും സെബി കൂട്ടിച്ചേര്‍ക്കുന്നു. ഫോണ്‍: 960590083