ജീവനല്ലേ വലുത്… മരം വെട്ടിയപ്പോള്‍ കിളിക്കൂട് താഴെ വീണു; കരച്ചില്‍കേട്ട് നോക്കിയപ്പോള്‍ കിളിക്കുഞ്ഞുങ്ങള്‍; നാട്ടുകാര്‍ ചേര്‍ന്ന് കിളിക്കൂട് മറ്റൊരു മരത്തില്‍ സുരക്ഷിതമായി വച്ചു

fb-kili

എരുമേലി: ഇന്നലെ പകല്‍ 11 മണി. എരുമേലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ രാജാപ്പടി പാലത്തില്‍ വൈദ്യുതി ലൈനുകളില്‍ തട്ടി നില്‍ക്കുന്ന വാക മരത്തിന്റെ ചില്ലകള്‍ കെഎസ്ഇബി ജീവനക്കാര്‍ മുറിക്കുന്നു. അതില്‍ ഒരു പക്ഷിക്കൂടുണ്ടായിരുന്നത് ആരും കണ്ടില്ല. ചില്ലകള്‍ താഴേക്ക് പതിച്ചപ്പോള്‍ ഒപ്പം ആ കൂടും തെറിച്ച് റോഡില്‍ വീണു. ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ വളച്ചു ചുറ്റിയുണ്ടാക്കിയ ആ കൂട്ടില്‍ പിറന്നു ദിവസങ്ങള്‍ പ്രായമുള്ള രണ്ട് കുരുവിക്കുഞ്ഞുങ്ങള്‍ ജീവനുവേണ്ടി പിടയുകയായിരുന്നു. തലങ്ങും വിലങ്ങും പാഞ്ഞ വാഹനങ്ങള്‍ പക്ഷിക്കുഞ്ഞുങ്ങളുടെ പിടച്ചില്‍ കണ്ട് സഡന്‍ബ്രേക്കിട്ടു നിര്‍ത്തി.

അപ്പോഴേക്കും ഒരാള്‍ ഓടിയെത്തി കൂടും കുഞ്ഞുങ്ങളെയും എടുത്ത് നെഞ്ചോടു ചേര്‍ത്തു. ഓടിക്കൂടിയവരില്‍ ചിലര്‍ തൊട്ടടുത്ത ഹോട്ടലില്‍ നിന്നു വെള്ളമെത്തിച്ച് പക്ഷിക്കുഞ്ഞുങ്ങളുടെ ചുണ്ടുകളിലേക്ക് ഇറ്റിറ്റായി ഒഴിച്ചുകൊടുത്തു. പിന്നെ മരത്തില്‍ കയറി സുരക്ഷിതമായ കൊമ്പില്‍ കൂടും ഒപ്പം കുഞ്ഞുങ്ങളെയും വച്ച് തിരിച്ചിറങ്ങുമ്പോള്‍ പറന്നെത്തിക്കഴിഞ്ഞിരുന്നു രണ്ട് ഇണക്കുരുവികള്‍. കലപില ശബ്ദങ്ങളോടെ അവ കുഞ്ഞുങ്ങളെ ചിറകുകള്‍ക്കുള്ളിലാക്കി പരസ്പരം കൊക്കുരുമ്മി.

ഇതിനിടെ ഇണക്കുരുവികള്‍ താഴെ ജനക്കൂട്ടത്തിലേക്കു നോക്കി. ഒരുപക്ഷേ ആ നോട്ടത്തില്‍ നിറഞ്ഞത് നന്ദിയാകാം. അറ്റുപോകുമായിരുന്ന ജീവന്‍ തിരിച്ചു നല്‍കാന്‍ ഓടിയെത്തിയ തടിവെട്ടു തൊഴിലാളികള്‍ക്കും ബ്രേക്കമര്‍ത്തി നിര്‍ത്തിയ വാഹനങ്ങളിലെ യാത്രക്കാര്‍ക്കാരും അത് പുണ്യം പകര്‍ന്ന നിമിഷങ്ങളായിരുന്നു.

Related posts