അമിതപ്രതീക്ഷയില്ലാതെ കണ്ടാല്‍ കവി ഉദ്ദേശിച്ചത് പിടികിട്ടും

Kaviനാട്ടിന്‍ പുറത്തെ കൂട്ടുകെട്ടും വാശിയും പ്രണയവുമെല്ലാം വോളിബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ കോര്‍ത്തിണക്കിയ ചെറിയ ചിത്രം – കവി ഉദ്ദേശിച്ചതിനെ ഒറ്റ വാക്കില്‍ ഇങ്ങനെ പറയാം. വോളിബോള്‍ കളിയെ ഇഷ്ടപ്പെടുന്ന തനി നാട്ടിന്‍പുറമായ അള്ളിമൂലയെന്ന ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. സ്കൂളില്‍ പഠിക്കുന്ന സമയം മുതല്‍ ചില കാരണങ്ങള്‍കൊണ്ട് ശത്രുക്കളാകേണ്ടി വന്നവരാണ് കാവാലം ജിമ്മിയും ( ആസിഫ് അലി) വട്ടത്തില്‍ ബോസ്‌കോയും (നരേന്‍). എങ്കിലും ആ കാലം മുതല്‍ ബോസ്‌കോയുടെ പെങ്ങളെ (അഞ്ജു കുര്യന്‍) ജിമ്മിക്ക് ഇഷ്ടമാണ്. ഈ ഇഷ്ടം സാക്ഷാത്കരിക്കണമെങ്കില്‍ ജിമ്മി ചില കടമ്പകള്‍ കടക്കണം. ജിമ്മി ജയിച്ചാല്‍ ആ ഗ്രാമം പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കും. മത്സരത്തില്‍ ജയിക്കാനായി ജിമ്മി നടത്തുന്ന ശ്രമങ്ങളെയും പ്രതിസന്ധികളെയുമാണ് നര്‍മവും ഒപ്പം സസ്പന്‍സും ചേര്‍ന്ന് കവി ഉദ്ദേശിക്കുന്നതിലൂടെ നവാഗതനായ സംവിധായകന്‍ തോമസ്– ലിജു തോമസ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ജിമ്മിയുടെ കഥാപാത്രം കൈയടക്കത്തോടെ ചെയ്യാന്‍ ആസിഫലിക്കായി. ഓം ശാന്തി ഓശാന ഫെയിം അഞ്ജു കുര്യനാണ് നായിക വേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയെന്ന രീതിയില്‍ അഞ്ജു ഇനിയും മെച്ചപ്പെടാനുണ്ടെന്ന് ചിത്രത്തിലെ ചില സീനുകള്‍ ഓര്‍മിപ്പിക്കുന്നു. വോളിബോള്‍ കോച്ചായി എത്തുന്ന ബിജു മേനോനും ബിസിനസുകാരിയായി എത്തുന്ന ലെനയും ആസിഫലിയുടെ പെങ്ങളായി എത്തുന്ന സിജാ റോസും തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. ബാലു, അഭിഷേക്, സുധി കോപ്പ, ഗണപതി എന്നിവരാണ് ആസിഫലിയുടെ കൂട്ടുകാരുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

തിരക്കഥയുടെ പോരായ്മ പലപ്പോഴും എടുത്തുകാട്ടുന്നുണ്ട്. പല സീനുകളും പെട്ടെന്ന് തീര്‍ന്നു പോകുന്നതുപോലെ പ്രേക്ഷകര്‍ക്ക് തോന്നാന്‍ ഇടയാക്കി. ചിത്രത്തിന്റെ മര്‍മ പ്രധാനമായ വോളിബോള്‍ കളിക്ക് പ്രേക്ഷകരില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മാര്‍ട്ടിന്‍ ഡ്യൂറോയാണ് തിരക്കഥ. മൂന്നു ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘പൈസ പൈസ…’ എന്നു തുടങ്ങുന്ന ആദ്യ ഗാനം എല്ലാവിധ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടാന്‍ തരമില്ല. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് റഫീഖ് അഹമ്മദും അനില്‍ പനച്ചൂരാനും ചേര്‍ന്നാണ്. സംഗീതം – വിനു തോമസ്, ജേക്ക്‌സ്, ബിജോയി. ചിത്രത്തിന്റെ ഛായാഗ്രഹണം മികച്ചു നില്‍ക്കുന്നു. പല ഷോട്ടുകള്‍ക്കും തിയറ്ററില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഷഹ്നനാദ് ജലാലാണ് കാമറ. എഡിറ്റിംഗ് സുനില്‍ പിള്ള. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കോഹിനൂറും മറ്റൊരു അനുരാഗ കരിക്കിന്‍വെള്ളവും മനസില്‍ കണ്ടാണ് കവി ഉദ്ദേശിക്കുന്നത് കാണാന്‍ പോകുന്നതെങ്കില്‍ നിരാശപ്പെടാന്‍ സാധ്യതയുണ്ട്. പുതുമുഖ സംവിധായകന്റെ ചിത്രമെന്ന രീതിയില്‍ അമിത പ്രതീക്ഷകളില്ലാതെ തിയറ്ററിലെത്തിയാല്‍ ഒരു ദൃശ്യവിരുന്നാകും കവി ഉദ്ദേശിച്ചത്.

(തോമസ് –ലിജു തോമസ് എന്നിവരോട് ഒരു വാക്ക് – നിങ്ങളൊരുക്കിയ ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഹ്രസ്വ ചിത്രം ഏറെ പ്രേക്ഷക നീരുപണം നേടിയെങ്കിലും ആസിഫലി വച്ച് അതേ രംഗങ്ങള്‍ ‘കവി ഉദ്ദേശിച്ച’തില്‍ വീണ്ടും കാണിച്ചത് പ്രേക്ഷരെ കുറച്ച് വെറുപ്പിക്കാന്‍ ഇടയുണ്ട്.)

Related posts