തൊമ്മൻകുത്ത്: യുവാവിനെ പോലീസ് അകാരണമായി മർദിച്ചതായി പരാതി. കരിമണ്ണൂർ എസ്എച്ച്ഒ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയാണ് തൊമ്മൻകുത്ത് മലന്പുറത്ത് എം.എസ്. റെജി മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി എസ്പി, തൊടുപുഴ ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയത്.
കഴിഞ്ഞ എട്ടിന് തൊമ്മൻകുത്ത് മണിയൻസിറ്റിയിലാണ് പരാതിക്കിടയാക്കിയ സംഭവം. ആനയാടിക്കുത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾ വഴിയിൽ തടയുന്നു എന്ന പരാതി അന്വേഷിക്കാനാണ് പോലീസ് എത്തിയത്. ഈ സമയം കടയിൽ പോകാനായി റെജി നടന്നുവരികയായിരുന്നു. സമീപത്തുണ്ടായിരുന്നവരുടെ അഡ്രസ് പോലീസ് അന്വേഷിക്കുകയും എഴുതിയെടുക്കുകയും ചെയ്തു.
റെജിയോടു പേരു ചോദിച്ചപ്പോൾ കടയിൽ പോകുകയാണെന്നും തന്റെ പേര് എഴുതേണ്ട ആവശ്യമില്ലെന്നും പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നെന്നാണ് റെജിയുടെ പരാതി.ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴാണ് റെജിയെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടത്. റെജി പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ ആനയാടിക്കുത്തിലേക്കു പോകുന്ന സഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പോയതെന്ന് എസ്എച്ച്ഒ പറഞ്ഞു. ഇതിൽ റെജിയുടെ പേരും ഉണ്ടായിരുന്നു. ഇയാളോടു വിവരം തിരക്കിയപ്പോൾ പേരു പറയാൻ വിസമ്മതിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തപ്പോഴാണ് വാഹനത്തിൽ കയറ്റിയതെന്നും മർദിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.