അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 265 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിമാനത്തിലുള്ളവർക്കു പുറമെ 53 പ്രദേശവാസികൾ മരിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അഹമ്മദാബാദിലെ റേഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണു റിപ്പോർട്ട്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഒരു ബ്ലാക്ക് ബോക്സ് കിട്ടി
തകർന്നുവീണ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.
വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണു വേഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ച കാര്യങ്ങളടക്കം ബ്ലാക്ക് ബോക്സിൽനിന്നു കണ്ടെത്താം. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണു കരുതുന്നത്.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍ ട്രാഫിക് കണ്ട്രോളിന് ലഭിച്ച മെയ്ഡേ കോള്‍ (വളരെ അടിയന്തര സാഹചര്യത്തില്‍ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) വിമാനത്തിന്റെ സാങ്കേതിക തകരാര്‍ സംബന്ധിച്ച മുന്നറിയിപ്പായിരിക്കാം എന്നു വിലയിരുത്തലുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന
വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാൽ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചശേഷമേ വിട്ടുകൊടുക്കൂ. ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണം നടക്കുന്നത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന.
പരിക്കേറ്റ 12 വിദ്യാര്‍ഥികളുടെ നില ഗുരുതരം
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാവിലെ സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.38നാണ് എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണു കത്തി. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇതില്‍ 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയന്‍ പൗരനുമാണ്. യാത്രക്കാരിൽ 11 കുട്ടികളും രണ്ടു കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര്‍ രമേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്.
ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മലയാളിയും മരിച്ചു. യുകെയിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരാണു മരിച്ച മലയാളി.
അന്വേഷത്തിന് ഉന്നതതലസമിതി
അപകടത്തെക്കുറിച്ചുള്ള അന്വേഷത്തിന് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഉന്നതതലസമിതി രൂപീകരിക്കുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ കേന്ദ്രം പഠനം നടത്തും. അന്വേഷണത്തിന് യുഎസ്, ബ്രിട്ടീഷ് ഏജന്‍സികളുടെ സഹായവും ഇന്ത്യ തേടും. യുഎസ് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ്, ബ്രിട്ടനില്‍നിന്ന് എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചും അന്വേഷണത്തിന് സഹായം നല്‍കും.
എയർ ഇന്ത്യ വിമാനാപകടത്തിനുശേഷവും ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നിർത്തുന്നതിന് അടിയന്തര കാരണമൊന്നുമില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബോയിംഗ് 787 ഡ്രീംലൈനർ ഉൾപ്പെടുന്ന അപകടത്തിന്റെ വീഡിയോ ക്ലിപ്പുകൾ കണ്ടതായും എന്നാൽ വിമാന മോഡൽ സുരക്ഷിതമല്ലെന്ന് ഇതുവരെ ഒരു സുരക്ഷാ ഡാറ്റയും കണ്ടെത്തിയിട്ടില്ലെന്നും യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും ആക്ടിംഗ് എഫ്എഎ അഡ്മിനിസ്ട്രേറ്റർ ക്രിസ് റോച്ചെലോയും പറഞ്ഞു.
വിമാനാപകടത്തിൽ മരിച്ചുവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം വിമാനകന്പനി ഉടമയായ ടാറ്റ പ്രഖ്യാപിച്ചു. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ മെഡിക്കൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവും ടാറ്റ ഏറ്റെടുക്കും. ദുരന്തത്തിൽ തകർന്ന ഹോസ്റ്റൽ കെട്ടിടം പുതുക്കി പണിയുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.