കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രുപ തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവ് ബസ് യാത്രയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞ പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്ലാണ് (37) പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പണം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പണം തട്ടിയെടുത്ത സംഭവം നടന്നത്. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിരുന്നത്.
അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഇസാഫ് ബാങ്കിനെ സമീപിച്ചത്. ഇസാഫ് ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിക്കാന്‍ ഷിബിന്‍ലാല്‍ വ്യാജരേഖകള്‍ കാണിച്ചിരുന്നു.
ഇതുപ്രകാരം അക്ഷയ ഫിനാന്‍സില്‍ നിന്നു സ്വര്‍ണ പണയമെടുക്കാനാവശ്യമായ പണവുമായി ഇസാഫ് ജീവനക്കാരന് എത്തിയപ്പോള്‍ ഷിബിന്‍ലാല്‍ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.