ജെസ്‌നയെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് രൂപമാറ്റം വരുത്തിയതു കൊണ്ടോ ? പെണ്‍കുട്ടി കര്‍ണാടകത്തില്‍ ജീവനോടെയുണ്ടെന്ന ഉറച്ച വിശ്വാസത്തില്‍ പോലീസ്

പത്തനംതിട്ട: ബംഗളുരു മെട്രോയില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയാണോയെന്ന സംശയം വീണ്ടും മുറുകുന്നു. മെട്രോയിലെ സിസിടിവിയില്‍ പതിഞ്ഞത് ജെസ്‌നയുടെ രൂപമല്ലെന്ന് പരിശോധനയില്‍ തോന്നിയെങ്കിലും പെണ്‍കുട്ടി രൂപമാറ്റം വരുത്തിയതാകാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍. പല്ലിന് ക്ലിപ്പിട്ട ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയായിരിക്കാം ഈ രൂപമാറ്റമെന്നും പോലീസ് സംശയിക്കുന്നു.

ആസൂത്രിതമായി ആരെങ്കിലും ജെസ്‌നയെ മാറ്റിയിട്ടുണ്ടായിരിക്കുമോ എന്നും പോലീസിന് സംശയമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വിവരാവകാശരേഖയും സമര്‍പ്പിക്കപ്പെട്ടിരുന്നു.

കേസന്വേഷണത്തിനായി ചെലവഴിച്ച തുക, എവിടെയെല്ലാം അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങളായിരുന്നു അന്വേഷിച്ചത്. ഇത്രയൂം വിവരങ്ങള്‍ ശേഖരിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവരാവകാശ രേഖ പ്രകാരം വിശദാംശങ്ങള്‍ തേടിയവരും അന്വേഷണത്തിന്റെ പരിധിയിലായി.

ജെസ്‌നയോട് സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയെ ബംഗളുരു മെട്രോയില്‍ കണ്ടെത്തിയെന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് ബംഗളുരുവില്‍ അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയല്ലെന്ന വിവരമാണ് കിട്ടിയിരിക്കുന്നത്.

ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജസ്‌നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായിട്ട് ആയിരുന്നു ഒരാള്‍ പോലീസിന് നല്‍കിയ വിവരം. ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്. ഈ ദൃശ്യങ്ങള്‍ ജെസ്‌നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് അയച്ചു കൊടുത്തിരുന്നു.

കര്‍ണാടകത്തില്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജെസ്‌നയ്ക്ക് ലഭിച്ച ചില കോളുകള്‍ തന്നെയാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

ജെസ്‌നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്‌പേട്ട എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. വേറെ ചിലയിടങ്ങളില്‍ കൂടി ജെസ്‌നയെ കണ്ടതായി വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തിനെ സഹായിക്കുന്ന ഒന്നും തന്നെ അതില്‍ ഉണ്ടായിരുന്നില്ല.

Related posts