കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത് നിന്ന്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 മുതൽ 2025 ഏപ്രിൽ വരെ 2,139 കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ മലപ്പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളുടെ എണ്ണം 160 ആണ്. 2024 ല്‍ 504 കേസുകളും 2023 ല്‍ 507 കേസുകളും 2022 ല്‍ 526 കേസുകളും 2021 ല്‍ 442 കേസുകളും മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സ്വന്തം വീട്ടകങ്ങളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,551 പോക്സോ കേസുകളാണ്. ഇതിലും ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ നിന്ന് 160 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് തിരുവനന്തപുരം റൂറലാണ്. ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത് 142 പോക്സോ കേസുകളാണ്. 103 പോക്സോ കേസുകളുമായി എറണാകുളം റൂറലാണ് മൂന്നാമത്. 96 കേസുകളുമായി പത്തനംതിട്ടയും 89 കേസുകളുമായി തിരുവന്തപുരം സിറ്റിയും ആലപ്പുഴയും തൊട്ടു പിന്നാലെയുണ്ട്. കണ്ണൂര്‍ റൂറലിലാണ് കുറവ് കേസുകള്‍ ഉള്ളത്. ഇവിടെ 34 കേസുകള്‍ മാത്രമാണുള്ളത്.
2024 ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകള്‍ 4,594 ആയിരുന്നു. അന്നും 504 കേസുകളുമായി മലപ്പുറം ജില്ലയായിരുന്നു മുന്നില്‍. തിരുവനന്തപുരത്തു നിന്ന് 408 കേസുകളും ആലപ്പുഴയില്‍ നിന്ന് 326 പോക്സോ കേസുകളും ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
2023 ല്‍ 4641 പോക്സോ കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതപ്പോള്‍ അന്നും 507 കേസുകള്‍ മലപ്പുറത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം റൂറലില്‍ നിന്ന് 407 കേസുകളും പാലക്കാട് നിന്ന് 367 കേസുകളും എറണാകുളം റൂറലില്‍ നിന്ന് 325 കേസുകളും ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.
2022 ല്‍ സംസ്ഥാനത്ത് 4,518 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്ന് മലപ്പുറത്ത് നിന്ന് രജിസ്റ്റര്‍ ചെയ്തത് 526 പോക്സോ കേസുകളാണ്. 292 കേസുകളുമായി പാലക്കാടും 269 കേസുകളുമായി എറണാകുളം റൂറലും പിന്നാലെയുണ്ടായിരുന്നു.2021 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകള്‍ 3,516 ആണ്. ആ വര്‍ഷം മലപ്പുറം ജില്ലയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 442 ആണ്. തിരുവനന്തപുരം റൂറലില്‍ നിന്ന് 319 കേസുകളും പാലക്കാട് നിന്ന് 255 കേസുകളും ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.
പോക്സോ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനൊരുങ്ങുകയാണ്. നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയുണ്ടായി. 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. എസ്.ഐമാര്‍ക്കായിരിക്കും യൂണിറ്റ് ചുമതല.
2012ലാണ് പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) നിയമം നിലവില്‍ വന്നത്. വ്യക്തി എന്ന നിലയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നല്കുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളില്‍നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നു.
- സീമ മോഹന്‍ലാല്‍