ശരീരത്തിനും മനസിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗായിലൂടെ നൂറുകണക്കിനാളുകൾക്ക് ആശ്വാസം പകരുകയാണ് യോഗാ പരിശീലകയായ തൊടുപുഴ ചുങ്കം പുത്തൻവീട്ടിൽ എ.എസ്. ശശികല. പത്തു വയസു മുതൽ 85 വയസു വരെ പ്രായമുള്ളവരാണ് ശശികലയുടെ കീഴിൽ യോഗാ അഭ്യസിക്കുന്നത്.
തൊടുപുഴ സെന്റ് അൽഫോണ്‍സ യോഗാ സെന്ററിൽ യോഗ ഗുരുവായ സിസ്റ്റർ ഇൻഫന്റ് ട്രീസയ്ക്കു കീഴിൽ 2013- മുതൽ പരിശീലനം നേടിയ ശശികല ഇപ്പോൾ ഒട്ടേറെ പേർക്ക് യോഗായുടെ പാഠങ്ങൾ പകർന്നു നൽകുന്നു. യോഗാ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇപ്പോൾ കോലാനി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗാ പരിശീലകയാണ്. ഭർത്താവിനെ ബിസിനസിൽ സഹായിച്ചിരുന്ന ശശികല യോഗായോടുള്ള ആഭിമുഖ്യം മൂലമാണ് ഇതിന്റെ പരിശീലകയും പ്രചാരകയുമായി മാറിയത്.
ആയിരക്കണക്കിന് പേർക്ക് യോഗാ പരീശിലനം നൽകിയ ഗുരുവാണ് എഫ്സിസി സഭാംഗമായ സിസ്റ്റർ ഇൻഫന്റ് ട്രീസ. ഇപ്പോൾ മൂവാറ്റുപുഴയിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്ററിനു കീഴിൽ യോഗായോടുള്ള അതീവ താത്പര്യം കൊണ്ടാണ് ശശികല പഠിക്കാനെത്തിയത്. പരിശീലനം പൂർത്തിയാക്കിയ ശേഷം ഈ രംഗത്തുതന്നെ നിലയുറപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായാണ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പഠിച്ചത്.
ഹോമിയോയും ആയുർവേദവും സമന്വയിപ്പിച്ച ആയുഷ് ഹെൽത്ത് ആന്‍ഡ് വെൽനസ് സെന്ററുകളിൽ ഇപ്പോൾ യോഗാ മുഖ്യഘടകമാണ്. ഇവിടുത്തെ ആദ്യ നിയമനത്തിൽ ശശികലയ്ക്കും ജോലി ലഭിച്ചു. മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിലെ സേവനത്തിനു ശേഷമാണ് കോലാനിയിലെ സെന്ററിലേയ്ക്ക് മാറുന്നത്.
രാവിലെ ആറരയോടെയാണ് യോഗാ പരിശീലനം ആരംഭിക്കുന്നത്. സ്ഥലപരിമിതി മൂലം രാവിലെ 30 ഓളം പേർക്കാണ് കോലാനിയിൽ പരിശീലനം നൽകുന്നത്. ജീവിത ശൈലീ രോഗങ്ങളുള്ളവരും അല്ലാത്തവരുമെല്ലാം യോഗാ ചെയ്യുന്നവരിലുൾപ്പെടും. ആഴ്ചയിൽ രണ്ടു ദിവസം പാറക്കടവിലെ പകൽവീട്ടിൽ വയോജനങ്ങളെ യോഗാ അഭ്യസിപ്പിക്കുന്നുണ്ട്.
സ്കൂളുകളിൽ കുട്ടികളെയും യോഗാ പരിശീലിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം കാഞ്ഞിരമറ്റത്ത് ജോലിക്കാരും വീട്ടമ്മമരുമായ വനിതകളെയും യോഗാ പരിശീലിപ്പിക്കുന്നു. മാറി വരുന്ന ജീവിത സാഹചര്യങ്ങളും ജോലി സ്ഥലത്തെ സമ്മർദവും മൂലം മാനസിക സംഘർഷമനുഭവിക്കുന്നവരും ജീവിത ശൈലി രോഗങ്ങളുള്ളവരും ഇപ്പോൾ യോഗായിലൂടെ ആശ്വാസം കണ്ടെത്തുന്നുണ്ടെന്ന് ശശികല പറയുന്നു. ബിസിനസുകാരനായ ബിജുവാണ് ശശികലയുടെ ഭർത്താവ്. മക്കൾ ആദർശ്, ആവണി.
ടി.പി. സന്തോഷ്കുമാർ