മ്മുകാഷ്മീരിൽ മോഷണക്കേസിൽ പിടികൂടിയ യുവാവിനെ അർധനഗ്നനാക്കി ചെരിപ്പുമാല അണിയിച്ച് വാഹനത്തിനു മുകളിലിരുത്തി പോലീസിന്റെ നഗരപ്രദക്ഷിണം. സംഭവം വിവാദമായതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടു.
40,000 രൂപ മോഷ്ടിച്ചതിന് ബക്ഷി നഗർ മേഖലയിൽനിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് അർധനഗ്നനാക്കിയശേഷം കൈവിലങ്ങിടുകയും ചെരിപ്പുമാല അണിയിച്ച് പോലീസ് ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി യാത്രചെയ്യുകയുമായിരുന്നു.
ബക്ഷി നഗർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നിരവധി നാട്ടുകാരും ഇയാൾക്കു ചുറ്റുമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പോലീസിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു.
ഇതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.