മുന്‍ എംപിയായ കമ്യൂണിസ്റ്റ് നേതാവ് ക്ഷേത്രോപദേശക സമിതിയില്‍

klm-chengara-surendranകൊട്ടാരക്കര: മുന്‍ എംപിയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായ വ്യക്തി ക്ഷേത്രോപദേശക സമിതിയില്‍ അംഗമായി. കൊട്ടാരക്കരയില്‍ താമസിച്ചുവരുന്ന മുന്‍ എംപി സുരേന്ദ്രനാണ് കൊട്ടാരക്കര ഗണപതി ക്ഷേത്ര ഉപദേശക സമിതിയില്‍ അംഗമായത്. സിപിഐ പത്തനംതിട്ട സെക്രട്ടറിയേറ്റ് അംഗവും എഐറ്റിയുസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ ചെങ്ങറ സുരേന്ദ്രന്‍ സിപിഐ യുടെ തൊഴിലുറപ്പു തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റുകൂടിയാണ്.

രണ്ടു തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ഗണപതി ക്ഷേത്രത്തിലെ ഉപദേശക സമിതി തെരഞ്ഞെടുപ്പ്. കാലങ്ങളായി സംഘപരിവാര്‍ സംഘടനകളുടെ നിയന്ത്രണത്തിലായിരുന്നു ഇവിടെ ക്ഷേത്ര ഭരണം. ഇതിന് തടയിടാനുള്ള എല്‍ഡിഎഫ് തീരുമാനപ്രകാരം ഇത്തവണ സിപിഎം, സിപിഐ നേതാക്കളും പ്രവര്‍ത്തകരും ഉപദേശകസമിതി തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. എല്‍ഡിഎഫ് സംഘപരിവാര്‍ വിഭാഗങ്ങള്‍ 13 പേരടങ്ങുന്ന രണ്ടു പാനലുകളായി മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഒടുവില്‍ സമവായത്തില്‍ എത്തുകയായിരുന്നു.

എല്‍ഡിഎഫില്‍ നിന്നും അഞ്ചു പേരും സംഘപരിവാറില്‍ നിന്നും എട്ടു പേരുമാണ് സമവായത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. സംഘപരിവാറില്‍ പെടാത്തവര്‍ സമിതി അംഗങ്ങളായി വരുന്നത് ഇവിടെ ഇത് ആദ്യമാണെങ്കിലും  വിരുദ്ധ ചേരികളില്‍ നില്‍ക്കുന്നവരുടെ സമവായം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സജീവ കമ്യൂണിസ്റ്റ് നേതാവ് അമ്പലം കമ്മിറ്റിയില്‍ അംഗമായതും കൗതുകം ഉണര്‍ത്തുന്നു. സിപിഎം പ്രതിനിധിയായ ഗോപകുമാറിനെ  പ്രസിഡന്റായും സംഘപരിവാര്‍ പ്രതിനിധി അനിലിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

Related posts