തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതൽ കനക്കുമെന്നു കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പു നല്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മൂലം നാളെയും മറ്റന്നാളും ശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നു വൈകിട്ടോടെ ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കൂടുതൽ കുടുംബങ്ങളെ ക്യാന്പുകളിലേക്കു മാറ്റി.
ഇടുക്കി, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ജില്ലകളിലെയും പ്രഫഷണൽ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
തീര പ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവും ഉയര്‍ന്ന തിരമാലകളും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി.
വയനാട്ടിൽ മഴ ശക്തമായി തുടരുകയാണ്. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ഇന്നലെ രാത്രി ക്യാമ്പിലേക്ക് മാറ്റി. ശേഷിക്കുന്ന കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും.
പുഴകളില്‍ ജലവിതാനം ഉയര്‍ന്നു.കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി, മുക്കം, മാവൂര്‍ ഭാഗങ്ങളില്‍ മഴ ശക്തമാണ്. ചാലിയാറില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് മാവൂര്‍ ഭാഗത്ത് വെള്ളം കയറി. കച്ചേരി കുന്നില്‍ മൂന്നു കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. റോഡ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട്ട് കനത്ത മഴയാണ്.
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മൂന്ന് പേര് നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി കടല്‍തീരത്ത് ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ആന്റണിയെയാണ് കാണാതായത്.
വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകവെ കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ നീന്തി കരയ്ക്ക് കയറി. ആന്റണിയെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തിന് വേണ്ടി തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ ആരംഭിച്ചു.
ആറളം ഫാമിൽ ഇടിമിന്നലേറ്റ് ചെത്ത് തൊഴിലാളി മരിച്ചു
ഇരിട്ടി: ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന രാജീവൻ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം. ഒന്നാം ബ്ലോക്കിൽ കള്ള് ചെത്തുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മംഗലംഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്നു
മംഗലംഡാം (പാലക്കാട്) : തീവ്ര മഴയെ തുടർന്ന് മംഗലംഡാമിന്റെ ആറുഷട്ടറുകളും ഇന്നലെ വൈകുന്നേരം കൂടുതൽ തുറന്നു. ഇന്നലെ പത്തുസെന്റീമീറ്ററാണ് തുറന്നത്. കഴിഞ്ഞ ദിവസം 20 സെന്റീമീറ്ററോളം ഷട്ടറുകൾ ഉയർത്തിയിരുന്നു. ജലനിരപ്പ് ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ തുറന്നത്.
മലമ്പുഴഡാം തുറക്കുന്ന സ്ഥിതിയുള്ളതിനാൽ കൂടുതൽ വെള്ളം പുഴകളിലേക്കൊഴുകി ഒന്നിച്ച് എല്ലാ പുഴകളിലും ജലനിരപ്പ് ഉയരുന്ന സ്ഥിതി ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശുഭ പറഞ്ഞു. 77. 01 മീറ്ററാണ് ഇന്നലത്തെ മംഗലംഡാമിലെ ജലനിരപ്പ്. 77.28 മീറ്ററാണ് ഡാമിന്റെ റെഡ് അലേർട്ട് പരിധി. ഇതിനാലാണ് ജലനിരപ്പ് ക്രമീകരണത്തിന്റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.
മീങ്കര അണക്കെട്ടിൽ രണ്ടു ഷട്ടറുകൾ തുറന്നു
മുതലമട (പാലക്കാട്): ജലനിരപ്പ് ഉയർന്നതോടെ ഇന്നുരാവിലെ മീങ്കര ജലസംഭരണിയിൽ രണ്ടു ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ അളവിൽ ഉയർത്തി. ഡാമിൽ നിലവിൽ 156.14 മീറ്ററിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഗായത്രിപ്പുഴയുടെ ഇരുവശത്തെ താമസക്കാരും നിലമ്പതി പാലത്തിലുടെ സഞ്ചരിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശിരുവാണി, മലന്പുഴ ഡാമുകൾ ഇന്നു തുറന്നേക്കുമെന്നു അധികൃതർ അറിയിച്ചു