ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. കോവിഡ് കാലഘട്ടത്തിലാണ് കൂടുതലായും ആളുകൾ ഗെയിമുകളിലേക്ക് തിരിഞ്ഞത്. ഇപ്പോഴിതാ ഗെയിമിംഗ് കാരണം ഒരു കുടുംബ ജീവിതം തന്നെ തകർന്ന വാർത്തയാണ് സോഷ്യൽ മീഡിയ അടക്കം ചർച്ച ചെയ്യുന്നത്.
പബ്ജി ഗെയിമിന് അടിമയായ യുവതി ഗെയിമിംഗിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം പോകാൻ ഭർത്താവിനെയും ഒരു വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. മഹോബ സ്വദേശിയായ ആരാധന എന്ന 22 കാരിയാണ് കാമുകനൊപ്പം പോകാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ തയാറായത്.
2022ലാണ് ആരാധനയും ഭർത്താവ് ഷീലുവും തമ്മിൽ വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം ആരാധന പബ്ജിക്ക് അടിമയായി. അതിനിടയിൽ യുവതിക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന്റെ കാര്യം പോലും നോക്കാൻ മറന്ന് യുവതി ഗെയിം കളിക്കുമായിരുന്നു. ഇതിന്റെ പേരിൽ ഭർത്താവുമായി കലഹം ഉണ്ടായി. അങ്ങനെയാണ് പഞ്ചാബിലെ ലുധിയാന സ്വദേശിയായ ശിവയുമായി യുവതി പരിചയത്തിലായത്.
ഭർത്താവ് തന്നെ മർദ്ദിക്കുന്നുണ്ടെന്ന് ആരാധന ഫോണിലൂടെ പറഞ്ഞത് അനുസരിച്ച് ശിവ ആരാധനയെ കാണാൻ ഉത്തർപ്രദേശിൽ എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുവതിയുടെ ഭർത്താവും വീട്ടുകാരും അറിഞ്ഞത്.
ഇവരുടെ ബന്ധത്തെ ഭർത്താവ് ചോദ്യം ചെയ്തപ്പോൾ മീററ്റ് കൊലപാതകക്കേസിലെന്ന പോലെ, ഭർത്താവിനെ 55 കഷണങ്ങളായി വെട്ടി ഒരു ഡ്രമിൽ ഇടുമെന്ന് ആരാധന പറഞ്ഞു. ആരാധനയുടെ ഭർത്താവിന്റെ പരാതിയിൽ ശിവത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.