തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സര്‍വീസില്‍ ദുരിതം അനുഭവിച്ചെന്ന് പരാതിപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്ഥൻ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി.
മാധ്യമപ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം ഹാളിലേക്ക് എത്തിയത്. റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ അടുത്തേക്കെത്തിയ അദ്ദേഹം 30 വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നുപറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും താന്‍ നേരിട്ട ദുരനുഭവത്തില്‍ പോലീസുകാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ഇതോടെ, എല്ലാം പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പോലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയാറായില്ല.
പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖർ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.
പൊതുജനങ്ങളോട് പോലീസുകാര്‍ മാന്യമായി പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്നാണ് നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സൈബർ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങൾക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.