അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു കൈമാറി. വിമാനം തകർന്നുവീണുണ്ടായ സ്ഫോടനത്തിൽ പലരുടെയും മൃതദേഹഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു.
ശരീരഭാഗങ്ങൾ ഇനിയും ലഭിച്ചേക്കാമെന്ന് കുടുംബാംഗങ്ങളോടു നേരത്തെ പറഞ്ഞിരുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.
ഭൂരിഭാഗം പേരുടെയും അന്ത്യകർമങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ ഇനിയും മൃതദേഹഭാഗങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് 16 കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് സെക്കൻഡുകൾക്കുള്ളിൽ തൊട്ടടുത്ത മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നുവീണത്.