കോട്ടയം: പഴയിടം കൊലക്കേസില്‍ ചെന്നൈയില്‍ പിടിയിലായ പ്രതി പഴയിടം ചെറുവള്ളി ചൂരപ്പാടി അരുണ്‍ ശശി(31) നയിച്ചിരുന്നത് ആര്‍ഭാടപരമായ ജീവിതം. കാഞ്ഞിരപ്പള്ളി പഴയിടത്ത് തനിച്ചുതാമസിച്ചിരുന്ന ദമ്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ വിചാരണ തുടങ്ങിയ ദിവസം മുങ്ങിയ ബന്ധുവായ പ്രതി ഭുവനേശ്വരില്‍ നിന്നും കോല്‍ക്കത്തയിലേക്കും തിരിച്ചു ഭുവനേശ്വരിലേക്കു സഞ്ചരിച്ചത് വിമാനത്തില്‍. പ്രതി താമസിച്ചിരുന്നത് സ്റ്റാര്‍ ഹോട്ടലുകളിലായിരുന്നു.
ഭുവനേശ്വരിലെ ഷോപ്പിംഗ് മാളില്‍ ജോലി ചെയ്തിരുന്ന കാലത്ത് മാളില്‍ നിന്നും ഒരു ലക്ഷം രൂപ അരുണ്‍ മോഷ്്ടിച്ചിരുന്നു. തുടര്‍ന്ന മാളിന്റെ ഉടമസ്ഥന്‍ അരുണിനെ പിടികൂടുകയും 60,000 രൂപ ഉടമസ്ഥനു തിരിച്ചു കൊടുക്കുകയും ചെയ്തു. 40,000 രൂപ ആര്‍ഭാട ജീവിതത്തിനായി അരുണ്‍ ചെലവഴിച്ചതായി പോലീസ് പറഞ്ഞു. അരുണിനെ സഹായിച്ച ബന്ധുക്കളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്. പഴയിടം കൊലക്കേസിലെ പ്രതിയായ അരുണിനെ ഈ മാസം 17നു കോട്ടയം ജില്ലാ കോടതിയില്‍ ഹാജരാക്കും. ഇതിനുവേണ്ടിയുള്ള അപേക്ഷ കേരള പോലീസ് ചെന്നൈയിലെ കോടതിയില്‍ സമര്‍പ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചു മോഷണം നടത്തിവന്ന ഇയാളെ കേരള പോലീസിന്റെ സഹകരണത്തോടെ ചെന്നൈ റിംഗ് റോഡ് പോലീസ് ആണ്് പിടികൂടിയത്. റുഷി പാലി എന്ന പേരിലെടുത്ത വ്യാജതിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡും ഇയാളില്‍നിന്നു കണ്ടെടുത്തു.
2013 ഓഗസ്റ്റ് 28നു രാത്രി പിതൃസഹോദരി പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെ (68)യും, ഭര്‍ത്താവ് ഭാസ്കരന്‍ നായരെ (71)യും വീടിനുള്ളില്‍ അരുണ്‍ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതായാണു കേസ്. മണിമല, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലായി അഞ്ചു ആഭരണമോഷണക്കേസുകളിലും പ്രതിയാണ് അരുണ്‍.
മധ്യമേഖല റേഞ്ച് ഐജി എസ്. ശ്രീജിത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തില്‍ കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ ചുമതലയില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പ്രതിയെ തെരഞ്ഞുവരികയായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സഹകരിച്ചു നടത്തിയ നീക്കത്തിലാണ് അരുണ്‍ ശശി പിടിയിലായത്. പ്രതിയെ ഇന്നലെ ചെന്നൈ സേത്തുപ്പെട്ട് കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷത്തിലേറെയായി ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ തങ്ങി മോഷണം നടത്തിയശേഷം ഒന്നര മാസം മുമ്പാണു ചെന്നൈയിലെത്തിയത്.
ഷോപ്പിംഗ് മാളുകള്‍, ഇലട്രോണിക്‌സ് കടകള്‍ എന്നിവിടങ്ങളില്‍ പകല്‍ സമയം കയറി അവിടെ ഒളിച്ചശേഷം പണം, മൊബൈല്‍, ലാപ്പ്‌ടോപ്പ് എന്നിവ മോഷ്ടിച്ചശേഷം അവിടെ രാത്രി തങ്ങി പിറ്റേന്ന് കടതുറന്ന് തിരക്ക് വര്‍ധിക്കുമ്പോള്‍ പുറത്തുകടക്കുകയുമായിരുന്നു പതിവ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ഇയാള്‍ ഭുവനേശ്വറില്‍ ഒരു ഷോപ്പിംഗ് മാളില്‍ കുറെക്കാലം ജോലി ചെയ്യുകയും അവിടെനിന്നു പണം അപഹരിച്ച് മുങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്നു വിദഗ്ധമായ രീതിയില്‍ തുടര്‍ച്ചയായി മോഷണം തുടങ്ങി.
ഒരേ രീതിയില്‍ തുടരെ വിവിധ കടകളില്‍ മോഷണം നടന്നപ്പോള്‍ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി കാമറ പോലീസ് പരിശോധനയ്ക്കു വിധേയമാക്കി. കടയില്‍ കയറിയശേഷം പുറത്തേക്കിറങ്ങാതെ വരുന്ന ഇടപാടുകാരെ നിരീക്ഷിച്ചപ്പോള്‍ മോഷ്ടാവ് ഒരാള്‍തന്നെയാണെന്നു സ്ഥിരീകരിച്ചു. ഇയാളുടെ ഫോട്ടോ പോലീസ് ചെന്നൈയിലെ പ്രധാന കടകളിലെല്ലാം നിരീക്ഷണത്തിനായി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ചെന്നൈയിലെ ലോഡ്ജില്‍നിന്നും കഴിഞ്ഞ ദിവസം അരുണിനെ പിടികൂടിയത്. തുടക്കത്തില്‍ ഋഷി പാലിയെന്നാണ് പേരു പറഞ്ഞതെങ്കിലും പോലീസ് തുടരെ ചോദ്യം ചെയ്തപ്പോഴാണ് അരുണ്‍ മലയാളിയും കൊലക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയുമാണെന്ന് സ്ഥിരീകരിച്ചത്. മണിമല സിഐ ഇ.പി. റെജി, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ കെ.എസ്. അഭിലാഷ്, മാത്യു പി. ജോണ്‍ എന്നിവര്‍ ചെന്നൈയില്‍ പ്രതിയെ വീണ്ടും ചോദ്യം ചെയ്തു. ഇവര്‍ ഇന്നു നാട്ടിലേക്കു മടങ്ങും.
പഴയിടം ഇരട്ടക്കൊലക്കേസ് അന്വേഷണ ഘട്ടത്തിലായിരിക്കെ കോട്ടയം കഞ്ഞിക്കുഴിയില്‍ അരുണ്‍ ഒരു വീട്ടമ്മയുടെ മാല പറിച്ച് കടന്നു കളയുന്നതിനിടെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി ചോദ്യം ചെ്‌യതപ്പോഴാണ് കൊലക്കേസ് തെളിഞ്ഞത്. കോട്ടയത്തു നടത്തിയ മോഷണക്കേസില്‍ ഇയാളെ മജിസ്‌ട്രേറ്റു കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ കൊടുത്താണു പ്രതി ജാമ്യത്തിലിറങ്ങിയത്. പിന്നീട് 2013 ജൂലൈയിലാണ് ഇയാള്‍ മുങ്ങിയത്. മണിമല, കാഞ്ഞിരപ്പള്ളി സ്‌റ്റേഷനുകളിലെ മോഷക്കേസുകളും കാഞ്ഞിരപ്പള്ളി കോടതിയില്‍ വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.