തലശേരി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതു സ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. അബ്കാരി ആക്ട് 15സി പ്രകാരം പൊതു സ്ഥലത്തെ മദ്യപാനത്തിനാണ് കേസെടുത്തത്. എസ്ഐ പി.പി. ഷമീലിന്റെ പരാതി പ്രകാരമാണ് ഇന്നലെ രാത്രി 11.54 എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
നേരത്തെ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശേരി പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതികളെത്തുടർന്നാണ് ഒടുവിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതീവ രഹസ്യമായി നടന്ന കൊടി സുനിയുടെ മദ്യപാനത്തിന്റെ വിവരങ്ങൾ കൊടി സുനി വിരുദ്ധ സംഘം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വഷണം നടത്തുകയും ചെയ്തു. ലോക്കൽ പോലീസിനെ അറിയിക്കാതെ പ്രത്യേക അന്വഷണ സംഘം തലശേരിയിൽ എത്തി അന്വേഷണം നടത്തി സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. മുഴവൻ തെളിവുകളും കണ്ടെത്തിയ ശേഷം മൂന്ന് പോലീസുകാർക്കെതിരേ നടപടി വന്നു. അതു വരെയുള്ള നീക്കങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാനും നിർദേശമുണ്ടായിരുന്നു.
കൊടി സുനിയുടെ മദ്യപാനം പുറത്തു വന്നതോടെയാണ് പരോളിൽ ഉള്ള കൊടി സുനി എവിടെയാണ് ഉള്ളതെന്ന അന്വഷണം അഭ്യന്തര വകുപ്പ് നടത്തിയത്. ഇതിലാണ് കൊടി സുനി പരോൾ വ്യവസ്ഥ ലംഘിച്ചിട്ടുള്ളതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ നിന്നു €പിടികൂടി ജയിലിൽ അടച്ചത്.
പരോൾ കാലയളവിൽ മീനങ്ങാടി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനും കോടതി നിർദേശിച്ച സ്ഥലത്ത് താമസിക്കാത്തതിനുമാണ് അറസ്റ്റ് നടന്നത്.ഇയാൾ സംസ്ഥാനം വിട്ട് സഞ്ചരിച്ചതായും സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജൂലൈ 21 നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. നേരത്തെ, കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.