കൊല്ലം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ) തട്ടിപ്പ് സംസ്ഥാനത്ത് പല തരം തന്ത്രങ്ങളുമായി സജീവം. ഇതിനെതിരേ ജാഗ്രതാ മുന്നറിയിപ്പുമായി കേരള പോലീസ് വീണ്ടും രംഗത്തെത്തി.
അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനങ്ങൾ നൽകിയും, മറ്റുള്ളവരുടെ അക്കൗണ്ടും ഫോൺ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘം സംസ്ഥാനത്ത് സജീവമായിട്ടുള്ളത്. തട്ടിപ്പുസംഘം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വയ്ക്കുകയാണിപ്പോൾ.
സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം അല്ലെങ്കിൽ ഓൺലൈൻ ജോലികൾ തെരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് സൈബർ തട്ടിപ്പുസംഘങ്ങളുടെ വലയിൽ അകപ്പെടുന്നതിൽ ഭൂരിഭാഗവും. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകും എന്ന വാഗ്ദാനം നൽകിയാണ് ഇവർ പലരെയും കെണിയിൽ വീഴ്ത്തുന്നത്.
അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോൾ കമ്മീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയച്ചു നൽകണം എന്നതാണ് ഇവർ നൽകുന്ന ജോലിയുടെ പ്രധാന ഉത്തരവാദിത്വം. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ ഇത്തരം ഇടപാടുകൾക്ക് വാഗ്ദാനം ചെയ്യുന്നത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് ആയി സൈബർ തട്ടിപ്പുകൾക്ക് വ്യാപകമായി ഉപയോഗിക്കുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീ യുവാക്കൾ തങ്ങൾ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു.
ഇത്തരം സൈബർ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പിൽ പറയുന്നു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്.
ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ വിവരം 1930 ൽ അറിയിക്കണം.സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേരള പോലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.