യുഎസ് കോണ്‍ഗ്രസിലേക്ക് ജയപ്രതീക്ഷയോടെ മലയാളി

2016nov6peterന്യൂജേഴ്‌സി: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയിലേക്ക് ഒരു മലയാളി ഇത്തവണ കടന്നുചെന്നാല്‍ അദ്ഭുതപ്പെടേണ്ട. ന്യൂജേഴ്‌സിയില്‍നിന്നു മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് എന്ന മുപ്പത്തൊന്നുകാരനാകാം അത്.

കന്നിയങ്കത്തില്‍ ഈ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി നേരിടുന്നതു നാലുതവണ അവിടെ ജയിച്ച് അഞ്ചാംതവണ മത്സരിക്കുന്ന കരുത്തനെയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലെയണാര്‍ഡ് ലാന്‍സാണ് എതിരാളി.

മുപ്പതു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയതാണു പീറ്ററിന്റെ കുടുംബം.ന്യൂജേഴ്‌സി യൂണിയന്‍ കൗണ്ടി കോളജിലും കീന്‍ യൂണിവേഴ്‌സിറ്റിയിലും സെന്റ് ലൂയിസിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലും കോളജ് വിദ്യാഭ്യാസം. തുടര്‍ന്ന് മുഴുസമയ സാമൂഹ്യ പ്രവര്‍ത്തനം. സോഷ്യല്‍ വര്‍ക്കിലായിരുന്നു മാസ്‌റ്റേഴ്‌സ്.

വിദ്യാഭ്യാസകാലത്ത് വിവിധ അസോസിയേഷന്‍ കാര്യങ്ങളില്‍ സജീവമായി. പെണ്‍കടത്തിനെതിരായ ഒരു സംഘടനയിലും വൈഎംസിഎയിലും പ്രവര്‍ത്തിച്ചു. ഭവനരഹിതര്‍ക്ക് ശീതകാലത്ത് രാത്രി പാര്‍ക്കാന്‍ ഇടവും ഭക്ഷണവും നല്‍കുന്ന ഓപ്പറേഷന്‍ വാം ഹാര്‍ട്ട് എന്ന സന്നദ്ധപ്രസ്ഥാനം നടത്തി.

ന്യൂജേഴ്‌സി ഏഴാം ഡിസ്ട്രിക്ടില്‍നിന്നു മത്സരിക്കുമ്പോള്‍ സാമൂഹ്യപ്രവര്‍ത്തനത്തിലെ പരിചയം മാത്രമായിരുന്നു കൈമുതല്‍. തുടക്കത്തില്‍ ബേര്‍ണി സാന്‍ഡേഴ്‌സിന്റെ കൂടെയായിരുന്നു. ഹില്ലരി സ്ഥാനാര്‍ഥിയായപ്പോള്‍ അവരുടെ നേതൃത്വം അംഗീകരിച്ചു. എങ്കിലും സാന്‍ഡേഴ്‌സിനെ തള്ളിയില്ല. കഴിഞ്ഞദിവസം സാന്‍ഡേഴ്‌സ് പീറ്ററിനു വേണ്ടി ഒരു ഇ മെയില്‍ സന്ദേശമയച്ചു. അതിനു ലഭിച്ച പ്രതികരണം വിസ്മയകരമായിരുന്നു. രണ്ടു ദിവസംകൊണ്ട് 70,000 ഡോളര്‍. എല്ലാം ചെറിയ സംഭാവനകള്‍. (പീറ്ററിനും മറ്റു മൂന്നു പേര്‍ക്കും വേണ്ടി നാലു ഡോളര്‍ നല്‍കാനാണ് സാന്‍ഡേഴ്‌സ് അഭ്യര്‍ഥിച്ചത്).

പീറ്ററിന്റെ വിജയസാധ്യത ഈ ദിവസങ്ങളില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. െ്രെപമറി ഘട്ടത്തില്‍ത്തന്നെ ഏറ്റവുമധികം വോട്ട് നേടിയത് പീറ്ററാണ്–45,272 വോട്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ലാന്‍സ് വെറും 31,489 വോട്ടുമായാണ് െ്രെപമറി കടന്നത്.

ലാന്‍സിനെ തോല്‍പ്പിക്കാനാവില്ലെന്നായിരുന്നു ഒരാഴ്ച മുന്‍പുവരെ സംസാരം. പക്ഷേ, സാന്‍ഡേഴ്‌സിന്റെ അഭ്യര്‍ഥന പീറ്ററിന് 70,000 ഡോളര്‍ എത്തിച്ചതോടെ കാറ്റ് മാറിവീശുകയാണെന്നു മിക്കവരും കണക്കാക്കി. പീറ്ററിന്റെ പ്രചാരണ മാനേജര്‍ ജോഷ് ലെവിനുപോലും വിസ്മയമായി ഈ പണപ്രവാഹം.

രാഷ്ട്രീയത്തിനു മീതേ ജനം എന്ന മുദ്രാവാക്യവുമായി ഇറങ്ങിയ പീറ്റര്‍ ഇന്ത്യക്കാരന്‍ എന്നതല്ല വോട്ട് നേടാനുള്ള ഘടകമായി കാണുന്നത്. മണ്ഡലത്തില്‍ ഒരുശതമാനമേ ഇന്ത്യന്‍ വംശജരുള്ളൂ. ഏഷ്യന്‍ വംശജര്‍ പത്തു ശതമാനം വരും. തോമസ് ആള്‍വാ എഡിസണ്‍ എന്ന ശാസ്ത്രപ്രതിഭയുടെ നാട്ടില്‍ മത്സരിക്കുന്ന പീറ്റര്‍ ഇപ്പോള്‍ ലാന്‍സ് എന്ന അതികായനെ തോല്‍പ്പിക്കാനുള്ള അവസാനവട്ട കുതിപ്പിലാണ്. ഏറ്റവും ഒടുവിലെ സര്‍വേകളില്‍ പീറ്ററും ലാന്‍സും ഒപ്പത്തിനൊപ്പമാണ്.

കഴിഞ്ഞ മാസം രണ്ടുതവണ പീറ്ററിന്റെ വീടിനു മുന്‍പില്‍ നാസി അടയാളങ്ങള്‍ വരച്ചുവയ്ക്കുകയുണ്ടായി. വംശീയവെറി പൂണ്ട എതിരാളികളുടെ പണിയാണതെന്നു കരുതപ്പെടുന്നു.

Related posts